ന്യൂഡെൽഹി: ഒടുവിൽ കേന്ദ്ര സർക്കാരിന്റെ ഐടി നിയമം അംഗീകരിക്കാൻ സമ്മതം അറിയിച്ച് ട്വിറ്റർ. ഐടി നിയമങ്ങൾ അംഗീകരിക്കാമെന്നും അതിന് ഒരാഴ്‌ച സമയം അനുവദിക്കണമെന്നും കമ്പനി പറഞ്ഞു. കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ ‘അന്തിമ അറിയിപ്പിന്’ നൽകിയ മറുപടിയിലാണ് ട്വിറ്റർ ഇക്കാര്യം വ്യക്‌തമാക്കിയത്.
സാമൂഹിക മാദ്ധ്യമങ്ങൾക്കായുളള പുതിയ ഡിജിറ്റൽ നിയമങ്ങൾ പ്രകാരം നിയമിക്കേണ്ട ഉദ്യോഗസ്‌ഥരുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ ട്വിറ്ററിന് കേന്ദ്രസർക്കാർ അന്ത്യശാസനം നൽകിയിരുന്നു. ഐടി നിയമങ്ങൾ പാലിക്കുക അല്ലെങ്കിൽ അനന്തരഫലങ്ങൾ നേരിടാൻ തയ്യാറാവുകയെന്നാണ് കേന്ദ്രം ട്വിറ്ററിന് മുന്നറിയിപ്പ് നൽകിയിരുന്നത്.
“നിയമങ്ങൾ പാലിക്കാനുള്ള അവസാന അവസരം നൽകുന്നു. വീഴ്‌ച വരുത്തിയാൽ ഐടി ആക്‌ട് 2000ത്തിലെ 79ആം അനുഛേദപ്രകാരം ട്വിറ്ററിന് നൽകിയ ബാധ്യതകളിൽ നിന്നുളള ഒഴിവാക്കൽ പിൻവലിക്കും. ഇതുകൂടാതെ ഐടി നിയമം, ഇന്ത്യയിലെ മറ്റു ശിക്ഷാനിയമങ്ങൾ എന്നിവ പ്രകാരമുളള അനന്തര നടപടികൾ കമ്പനി നേരിടേണ്ടിയും വരും.”- എന്നും മുന്നറിയിപ്പിൽ കേന്ദ്രം വ്യക്‌തമാക്കിയിരുന്നു.
ഈ വർഷം ഫെബ്രുവരി മുതൽ ട്വിറ്ററും കേന്ദ്ര സർക്കാരും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ പരസ്യമായിരുന്നു. കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം പ്രതിഷേധങ്ങൾ അടിച്ചമർത്തുകയാണ് എന്ന തരത്തിലുള്ള പ്രതികരണങ്ങൾക്ക് വിലക്ക് ഏർപ്പെടുത്താൻ കേന്ദ്രം ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഐടി മന്ത്രാലയത്തിന്റെ ആവശ്യം ട്വിറ്റർ തള്ളി. ഇതാണ് പിന്നീട് കേന്ദ്ര സർക്കാരും ട്വിറ്ററും തമ്മിലുള്ള തുറന്ന പോരിലേക്ക് നയിച്ചത്. കഴിഞ്ഞ ദിവസം ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിന്റേയും, മോഹൻ ഭാഗവത് അടക്കമുള്ള ആർഎസ്എസ് നേതാക്കളുടെയും വ്യക്‌തിഗത അക്കൗണ്ടിൽ നിന്ന് ബ്ളൂ ടിക് വെരിവിക്കേഷൻ ബാഡ്‌ജ് ട്വിറ്റർ നീക്കം ചെയ്‌തിരുന്നു. ഇതിന്റെ പശ്‌ചാത്തലത്തിലായിരുന്നു കേന്ദ്രം തിടുക്കത്തിൽ ട്വിറ്ററിന് അന്ത്യശാസനം നൽകിയത്.
Most Read: ശബ്‌ദരേഖയ്‌ക്ക് പിന്നില്‍ ഗൂഢാലോചന; തന്നെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമമെന്ന് സികെ ജാനു