കോഴിക്കോട്: കാറില്‍ ചാരായം കടത്തുന്നതിനിടെ രണ്ടുപേർ എക്‌സൈസിന്റെ പിടിയിലായി. കട്ടിപ്പാറ ചമല്‍ പൂവന്‍മല ബൈജു(43), ചമല്‍ തെക്കെകാരപ്പറ്റ കൃഷ്‌ണദാസ്(24) എന്നിവരെയാണ് താമരശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്‌ടർ എന്‍കെ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ് ചെയ്‌തത്.
കട്ടിപ്പാറ, താമരശ്ശേരി മേഖലകളില്‍ വ്യാജ ചാരായം വ്യാപകമായി വില്‍പ്പന നടത്തുന്നതായി എക്‌സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കരുമല ഉപ്പുംപെട്ടി ഭാഗത്തുവെച്ചാണ് കൃഷ്‌ണദാസിന്റെ ഉടമസ്‌ഥതയിലുള്ള കെഎല്‍ 12 എല്‍ 3519 നമ്പര്‍ കാറിൽ നിന്നും ചാരായം കണ്ടെടുത്തത്.
എക്‌സൈസിനെ കണ്ടതോടെ ഇവര്‍ ചാരായ കുപ്പികള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞെങ്കിലും രണ്ട് ലിറ്റര്‍ ചാരായം കണ്ടെടുത്തതായി ഉദ്യോഗസ്‌ഥർ അറിയിച്ചു. ചമല്‍ പൂവൻമല കേന്ദ്രീകരിച്ച് ചാരായം വാറ്റുന്ന സംഘത്തിലെ പ്രധാന കണ്ണികളില്‍ ഒരാളാണ് പിടിയിലായ ബൈജുവെന്നും എക്‌സൈസ് പറഞ്ഞു. കൂടാതെ താമരശ്ശേരി മേഖലയില്‍ കാറിലും ബൈക്കിലുമായി വിൽപന നടത്തുന്നതാണ് ഇവരുടെ രീതിയെന്നും എക്‌സൈസ് ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി.
താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്‌തു. കാറും എക്‌സൈസ് പിടിച്ചെടുത്തു.
Malabar News: മഴ ലഭിച്ചില്ല, നെൽകർഷകർ ദുരിതത്തിൽ; ജലസേചനത്തിന് മലമ്പുഴ ഡാം തുറക്കും