മലപ്പുറം: ജില്ലയിൽ 16 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേർ അറസ്‌റ്റിൽ. പെരിന്തൽമണ്ണ പുഴക്കാട്ടിരി മണ്ണുകുളം സ്വദേശി ചെമ്മല സുരേഷ്, രാജസ്‌ഥാൻ സ്വദേശി ഉദയ് സിംഗ് എന്നിവരാണ് പാണ്ടിക്കാട് പോലീസിന്റെ പിടിയിലായത്.
കാറിൽ കഞ്ചാവ് കൊണ്ടുപോവുന്നതിനിടെ ആണ് പ്രതികൾ അറസ്‌റ്റിലായത്. രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്.
ബിഹാർ, ഒഡിഷ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന ഇതര സംസ്‌ഥാന തൊഴിലാളികൾ വഴി കഞ്ചാവ് നാട്ടിലെത്തിച്ച് വിൽപന നടത്തുകയാണ് ഇവരുടെ പതിവ്. കിലോ ഗ്രാമിന് 30,000 മുതൽ 35,000 രൂപ വരെയാണ് ഇവർ ഈടാക്കുന്നത്. ആവശ്യക്കാർക്ക് ബൈക്കിലും മറ്റും എത്തിച്ച് കൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇപ്പോൾ പിടിയിലായതെന്നും പോലീസ് അറിയിച്ചു.
പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. സുരേഷ് സമാന കേസിൽ ഒന്നര വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഉദയ്സിംഗ് രാജസ്‌ഥാനിൽ വധശ്രമക്കേസിൽ ജയിൽ ശിക്ഷയനുഭവിച്ച് ജാമ്യത്തിൽ ഇറങ്ങിയയാളാണ്.
Malabar News: റോഡ് ഉപരോധിച്ച് ഓട്ടോ തൊഴിലാളികൾ; സംഘർഷം