പാലക്കാട് : പച്ചക്കറി ലോറിയിൽ നിന്നും സ്‌ഫോടക വസ്‌തുക്കൾ പിടികൂടിയ സംഭവത്തിൽ 2 പേരെ കൂടി പോലീസ് അറസ്‌റ്റ് ചെയ്‌തു. കേസിലെ മൂന്നും നാലും പ്രതികളായ മലപ്പുറം അയിഞ്ഞില്ലം കാങ്ങുംപുറത്ത് ഇസ്‌മായിൽ(41), കരിപ്പൂർ കുമ്മിണിപറമ്പ് പച്ചീരിതൊടി അബ്‌ദുൾ ബാരി(38) എന്നിവരെയാണ് കോഴിക്കോട് നിന്നും പോലീസ് അറസ്‌റ്റ് ചെയ്‌തത്. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് തമിഴ്‌നാട്ടിൽ നിന്നും പച്ചക്കറി കയറ്റി വന്ന ലോറിയിൽ 50,000 ജലറ്റിൻ സ്‌റ്റിക്കുകളും 4,500 ഇലക്‌ട്രിക് ഡിക്റ്റേറ്ററുകളും എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ പിടികൂടിയത്.
ഏകദേശം ഒന്നരക്കോടി രൂപ വിലവരുന്ന സ്‌ഫോടക വസ്‌തുക്കളാണ് ലോറിയിൽ നിന്നും കണ്ടെടുത്തത്. മണ്ണാർക്കാട് ഡിവൈഎസ്‌പി ഇ സുനിൽകുമാർ, സിഐ പ്രശാന്ത് ക്ളിന്റ്, എസ്ഐ എസ് ഉമേഷ് എന്നിവർ ചേർന്നാണ് ഇരുവരുടെയും അറസ്‌റ്റ് രേഖപ്പെടുത്തിയത്. സ്‌ഫോടക വസ്‌തുക്കൾ കടത്തുന്ന ഏജന്റുമാരാണ് ഇവരെന്ന് പോലീസ് വ്യക്‌തമാക്കി. ജലറ്റിൻ സ്‌റ്റിക്കുകൾ കടത്തിയ ലോറിയിലെ തമിഴ്‌നാട് സ്വദേശികളായ 2 ജീവനക്കാരെ പോലീസ് ഇതിനോടകം തന്നെ പിടികൂടിയിരുന്നു.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിനായി എൻഐഎ, ക്രൈംബ്രാഞ്ച്, ഇന്റലിജൻസ് ബ്യുറോ, സ്‌റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് തുടങ്ങിയ അന്വേഷണ ഏജൻസികൾ മണ്ണാർക്കാട് എത്തിയിരുന്നു. കൂടാതെ തൃശൂർ മേഖല ഡിഐജി എ അക്ബർ, ജില്ലാ പോലീസ് സൂപ്രണ്ട് ആർ വിശ്വനാഥ് എന്നിവരുടെ നേതൃത്വത്തിലുള്ള വൻ പോലീസ് സംഘം ഇന്നലെ ഇവിടെ പരിശോധന നടത്തിയിരുന്നു.
Read also : എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ നാളെ മുതൽ