കണ്ണൂർ: കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ഗർഭിണിയടക്കം രണ്ടുപേർ മരിച്ചു. കുറ്റ്യാട്ടൂർ കാരാപറമ്പ് സ്വദേശികളായ പ്രജിത്ത് (32), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന നാല് പേരെ രക്ഷപ്പെടുത്തി. കണ്ണൂർ നഗരത്തിൽ ജില്ലാ ആശുപത്രിക്ക് സമീപം രാവിലെ പത്തരയോടെയാണ് ദാരുണ സംഭവം ഉണ്ടായത്.
പൂർണ ഗർഭിണിയായ റീഷയെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേയാണ് അപകടം ഉണ്ടായത്. കാറിൽ ആകെ ആറ് പേരാണ് ഉണ്ടായിരുന്നത്. പ്രജിത്താണ് കാർ ഓടിച്ചത്. മുൻ സീറ്റിൽ റീഷയും ഉണ്ടായിരുന്നു. രക്ഷപ്പെട്ട നാല് പേർ പുറകിലെ സീറ്റിൽ ആയിരുന്നു. പിറകിൽ ഒരു കുട്ടി അടക്കമുള്ള നാലു പേർ കുടുംബാംഗങ്ങൾ ആണെന്നാണ് വിവരം. മറ്റ് വാഹനത്തിൽ എത്തിയവരാണ് കാറിന് തീപിടിച്ച വിവരം ഇവരെ അറിയിച്ചത്. എന്നാൽ, കാറിന്റെ ഡോർ ജാമായതിനാൽ വാഹനത്തിൽ ഉണ്ടായിരുന്നവർക്ക് പുറത്തിറങ്ങാനായില്ല.
തീ പടരുന്നതിനിടെ പ്രജിത്ത്, പുറകിലെ ഡോർ തുറന്നു. ഇതുവഴിയാണ് ബാക്ക് സീറ്റിൽ ഉണ്ടായിരുന്നവർ രക്ഷപ്പെട്ടത്. എന്നാൽ, മുൻ വശത്തെ ഡോർ തുറക്കാനായില്ല. അപ്പോഴേക്കും തീ കൂടുതൽ പടർന്ന് പിടിച്ചിരുന്നു. രക്ഷപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചു. അതേസമയം, എങ്ങനെയാണ് തീ പിടിച്ചത് എന്നതിൽ ഇതുവരെ വ്യക്‌തത വന്നിട്ടില്ല. പോലീസും ഫയർഫോഴ്‌സും സംഭവ സ്‌ഥലത്തെത്തി വിവരങ്ങൾ ശേഖരിക്കുകയാണ്.
Most Read: ‘ഒപ്പം നിന്നവർക്ക് നന്ദി’; മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ ജയിൽ മോചിതനായി