മണിപ്പൂരിൽ രണ്ടു വിദ്യാർഥികൾ കൊല്ലപ്പെട്ട സംഭവം; ആറുപേർ അറസ്‌റ്റിൽ

നാല് സ്‌ത്രീകൾ ഉൾപ്പടെ ആറുപേരെയാണ് സിബിഐ അറസ്‌റ്റ് ചെയ്‌തത്‌. മെയ്‌തേയ് കുട്ടികളുടെ കൊലപാതകത്തിൽ സംസ്‌ഥാനത്ത്‌ പ്രതിഷേധം ശക്‌തമാകുന്നതിനിടെയാണ് അറസ്‌റ്റ്.

By Trainee Reporter, Malabar News
manipur
Ajwa Travels

ഇംഫാൽ: മണിപ്പൂരിൽ കാണാതായ രണ്ടു വിദ്യാർഥികൾ കൊല്ലപ്പെട്ട സംഭവത്തിൽ ആറുപേർ അറസ്‌റ്റിൽ. നാല് സ്‌ത്രീകൾ ഉൾപ്പടെ ആറുപേരെയാണ് സിബിഐ അറസ്‌റ്റ് ചെയ്‌തത്‌. മെയ്‌തേയ് കുട്ടികളുടെ കൊലപാതകത്തിൽ സംസ്‌ഥാനത്ത്‌ പ്രതിഷേധം ശക്‌തമാകുന്നതിനിടെയാണ് അറസ്‌റ്റ്. അറസ്‌റ്റിലായവരിൽ പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളുമുണ്ട്.

പോലീസും സൈന്യവും സംയുക്‌തമായി നടത്തിയ തിരച്ചിലിലാണ് ഇംഫാലിൽ നിന്നും 51 കിലോമീറ്റർ അകലെയുള്ള ചുരാചന്ദ്പുരിൽ നിന്ന് പ്രതികളെ പിടികൂടിയത്. ഇക്കാര്യം മണിപ്പൂർ മുഖ്യമന്ത്രി എൻ ബീരേൻ സിങ് എക്‌സ് പ്ളാറ്റുഫോമിൽ സ്‌ഥിരീകരിച്ചു. പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ബീരേൻ സിങ് അറിയിച്ചു.

കഴിഞ്ഞ ജൂലൈ ആറിനാണ് മെയ്‌തേയ് വിഭാഗത്തിൽപ്പെട്ട 17 വയസുള്ള പെൺകുട്ടിയേയും 20 വയസുള്ള ആൺകുട്ടിയേയുമാണ് കാണാതായത്. പിന്നീട് ഇവർ കൊല്ലപ്പെട്ടെന്ന് സ്‌ഥിരീകരിച്ചു. എന്നാൽ, കൊലപാതകം നടന്നത് എന്നാണെന്ന് വ്യക്‌തമല്ല. കൊലപാതകത്തിന് മുൻപും ശേഷവുമുള്ള ഇരുവരുടെയും ചിത്രങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ ഇംഫാലിൽ വിദ്യാർഥികൾ തെരുവിലിറങ്ങിയിരുന്നു.

ആയുധധാരികളായ സംഘത്തിന്റെ വനത്തിലെ ക്യാമ്പിന് സമീപത്ത് വിദ്യാർഥികൾ ഇരിക്കുന്നതായാണ് ഒരു ചിത്രം. ഇവരുടെ പിറകിലായി ആയുധധാരികളായ അക്രമികളെയും കാണാമായിരുന്നു. വിദ്യാർഥികളുടെ മൃതദേഹങ്ങൾ നിലത്ത് കിടക്കുന്നതാണ് മറ്റൊരു ചിത്രം. ഇതോടെയാണ്, കുട്ടികൾ കൊല്ലപ്പെട്ടുവെന്ന സ്‌ഥിരീകരണം വന്നത്. മണിപ്പൂരിൽ പൊട്ടിപ്പുറപ്പെട്ട വർഗീയ കലാപത്തിനിടെ വിദ്യാർഥികളെ കാണാതായത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. കുട്ടികൾക്കായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് കേസ് അന്വേഷണം സിബിഐക്ക് കൈമാറിയത്.

കുക്കി ഭീകരരാണ് കൊലയ്‌ക്ക് പിന്നിലെന്നായിരുന്നു മെയ്‌തേയ് സംഘടനകളുടെ ആരോപണം. എന്നാൽ, ചിത്രം കൃത്രിമമായി നിർമിച്ചതാണെന്നായിരുന്നു കുക്കി നേതാക്കൾ ആരോപിച്ചത്. മെയ്‌തേയ് ഭൂരിപക്ഷ പ്രദേശമായ ബിഷ്‌ണുപുരിലാണ് വിദ്യാർഥികളെ അവസാനം കണ്ടതെന്നും കൊലയ്ക്ക് പിന്നിൽ കുക്കികൾ അല്ലെന്നായിരുന്നു ഇവരുടെ വിശദീകരണം.

Most Read| കറാച്ചിയിൽ അജ്‌ഞാതരുടെ വെടിയേറ്റ് ലഷ്‌കർ ഭീകരൻ കൊല്ലപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE