ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിന്റെ എട്ടാം ദിനവും ഇന്ത്യക്ക് സ്വർണ മെഡലോടെ തുടക്കം. പുരുഷൻമാരുടെ ട്രാപ് ഷൂട്ടിങ് ടീം ഇനത്തിലാണ് ഇന്ത്യ സ്വർണം നേടിയത്. ഇതോടെ ഇന്ത്യയുടെ സ്വർണനേട്ടം 11 ആയി. കിയാനൻ ചെനായ്, സൊരാവർ സിങ്, പൃഥ്വിരാജ് ടൊൺഡയ്‌മാൻ എന്നിവരടങ്ങിയ ടീമാണ് സ്വർണം നേടിയത്. അതേസമയം, വനിതാ വിഭാഗം ട്രാപ് ഷൂട്ടിങ്ങിലും ഇന്ത്യ ടീം വെള്ളി നേടി. മനീഷ കീർ, പ്രീതി രജാക്, രാജേശ്വരി കുമാരി എന്നിവരടങ്ങിയ ടീമാണ് വെള്ളി മെഡൽ സ്വന്തമാക്കിയത്.
വനിതകളുടെ ഗോൾഫിൽ മൽസരത്തിലും ഇന്ത്യ വെള്ളി മെഡൽ നേടി. ഇന്ത്യയുടെ അതിഥി അശോക് ആണ് മെഡൽ നേടിയത്. ഇതോടെ, ഏഷ്യൻ ഗെയിംസ് ഗോൾഫിൽ ചരിത്രത്തിൽ ഇന്ത്യക്കായി മെഡൽ നേടുന്ന ആദ്യ വനിതയെന്ന നേട്ടവും അതിഥി സ്വന്തമാക്കി. ഏഴാം ദിനമായ ഇന്നലെ മിക്‌സഡ് ഡബിൾസ് ടെന്നീസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ-ഋതുജ ഭോസാലെ സഖ്യം സ്വർണം നേടിയിരുന്നു.
ഫൈനലിൽ ചൈനീസ് തായ്‌പേയിയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വർണം നേടിയത്. ആവേശകരമായ ഫൈനലിൽ ആദ്യ സെറ്റ് നഷ്‌ടപ്പെട്ടിട്ടും പിന്നീട് ബൊപ്പണ്ണ-ഋതുജ സഖ്യം തിരിച്ചടിച്ച് സ്വർണം നേടുകയായിരുന്നു. ഷൂട്ടിങ്ങിൽ വെള്ളിയും 10,000 മീറ്റർ ഓട്ടത്തിൽ വെള്ളിയും വെങ്കലവും ഇന്ത്യ സ്വന്തമാക്കിയിരുന്നു.
ഇന്നലെ അഞ്ചുമെഡൽ കൂടി നേടിയതോടെ 10 സ്വർണം ഉൾപ്പടെ ഇന്ത്യയുടെ മെഡൽനേട്ടം 38ലെത്തി. ഇതിൽ 14 വെള്ളിയും വെങ്കലവുമുണ്ട്. അതേസമയം, ബാഡ്‌മിന്റൺ ഫൈനലിൽ ഇന്ന് ടീം ഇന്ത്യ ചൈനയെ നേരിടും. അറ്റ്‌ലറ്റിക്‌സിലും ബാഡ്‌മിന്റണിലും ഷൂട്ടിങ്ങിലും ഇന്ത്യക്ക് മെഡൽ പ്രതീക്ഷയുണ്ട്.
Most Read| 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!