മെക്‌സിക്കോ സിറ്റി: കിഴക്കൻ മെക്‌സിക്കോയെ ദുരിതത്തിലാക്കി ‘ഗ്രേസ്’ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. ചുഴലിക്കാറ്റിന്റെ ഫലമായി ഉണ്ടായ വെള്ളപ്പൊക്കത്തിലും, കടൽക്ഷോഭത്തിലും ഏകദേശം എട്ട് പേരോളം മരണപ്പെട്ടതായി അധികൃതർ അറിയിക്കുന്നു.
കനത്ത മഴയും ശക്‌തമായ കാറ്റും മൂലം പ്രദേശത്തെ വൈദ്യുതി മുടങ്ങിയിരിക്കുകയാണ്. വെരാക്രൂസ് സംസ്‌ഥാനത്താണ് ഏറ്റവും കൂടുതൽ മരണങ്ങളും, വലിയ നാശനഷ്‌ടങ്ങളും സംഭവിച്ചത്. സംസ്‌ഥാനത്തിലെ പ്രധാന മേഖലയായ സലാപയിൽ പല തെരുവുകളും ചെളികൊണ്ട് മൂടപ്പെട്ട നിലയിലാണ് ഉള്ളത്.
ശനിയാഴ്‌ച പുലർച്ചെ മുതലാണ് മേഖലയിൽ ശക്‌തമായ ചുഴലിക്കാറ്റ് രൂപംകൊണ്ടത്. കരപ്രദേശത്ത് കയറിയ ചുഴലിക്കാറ്റ് ഇന്നലെ വൈകീട്ടോടെ ദുർബലമായതായാണ് സൂചന. എങ്കിലും, ചുഴലിക്കാറ്റ് വടക്കൻ മേഖലയിലേക്ക് സഞ്ചരിക്കുന്നതിനാൽ ഈ പ്രദേശത്ത് ശക്‌തമായ കാറ്റിനും, മഴയ്‌ക്കും, കൂടുതൽ വെള്ളപ്പൊക്കത്തിന് ഇടയാക്കുമെന്നാണ് റിപ്പോർട്ടുകൾ.
നേരത്തെ മെക്‌സിക്കോയുടെ പ്രധാന തീരത്ത് എത്തുമ്പോൾ ഗ്രേസ് ചുഴലിക്കാറ്റിന്റെ വേഗത മണിക്കൂറിൽ ഏകദേശം 200 കിലോമീറ്റർ വരെ എത്തിയിരുന്നു. കൊല്ലപ്പെട്ട എട്ട് പേരിൽ ആറ് പേരും ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്ന് അധികൃതർ അറിയിച്ചു.
Read Also: ‘അഫ്‌ഗാനിൽ നിന്നും കേന്ദ്രസര്‍ക്കാര്‍ പാഠം ഉള്‍ക്കൊള്ളണം’; വിവാദ പ്രസ്‌താവനയുമായി മെഹ്ബൂബ