ദുബായ്: ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ നേരിട്ടുള്ള പ്രവേശന വിലക്ക് യുഎഇ ഭാഗികമായി അവസാനിപ്പിച്ചു. ഈ മാസം 23 മുതൽ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച താമസവിസക്കാർക്ക് യുഎഇയിലേക്ക് മടങ്ങാം. വാക്‌സിൻ സ്വീകരിക്കാത്തവർക്കും, വിസിറ്റിങ് വിസക്കാർക്കും പ്രവേശന വിലക്ക് തുടരും.
ഏപ്രിൽ 24 മുതൽ പ്രാബല്യത്തിലുള്ള, ഇന്ത്യക്കാർക്ക് നേരിട്ട് രാജ്യത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്കാണ് യുഎഇ അവസാനിപ്പിക്കുന്നത്. ഈ മാസം 23 മുതൽ യുഎഇയുടെ താമസ വിസയുള്ള, രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് യുഎഇയിലേക്ക് മടങ്ങാം. യാത്ര പുറപ്പെടുന്നവർ 48 മണിക്കൂറിനിടെ പരിശോധിച്ച പിസിആർ നെഗറ്റീവ് റിസൾട്ട് ഹാജരാക്കണം.
അവിടെ എത്തിയാൽ വിമാനത്താവളത്തിൽ പിസിആർ പരിശോധനയുണ്ടാകും. അതിന്റെ ഫലം വരുന്നത് വരെ ഇൻസ്‌റ്റിറ്റ്യൂഷണൽ ക്വാറന്റെയ്‌നിൽ കഴിയണമെന്നാണ് വ്യവസ്‌ഥ. യാത്രാ വിലക്കിനെ തുടർന്ന് പതിനായിരക്കണക്കിന് പ്രവാസികൾ യുഎഇയിലേക്ക് മടങ്ങാൻ കഴിയാതെ ബുദ്ധിമുട്ടിലായിരുന്നു. ഇത്തരക്കാർക്ക് ആശ്വാസമാണ് പുതിയ തീരുമാനം.
ഇന്ത്യയിൽ കോവിഷീൽഡ് എന്നറിയപ്പെടുന്ന ആസ്ട്രസെനക്ക വാക്‌സിനാണ് യുഎഇ അംഗീകരിച്ചിട്ടുള്ളത്. ഇന്ത്യയുടെ കൊവാക്‌സിന് യുഎഇയിൽ അംഗീകാരമില്ല. അതിനാൽ കോവാക്‌സിൻ കുത്തിവെച്ചവർക്ക് ഇപ്പോൾ യുഎഇയിലേക്ക് പ്രവേശനം ഉണ്ടാകില്ല. വാക്‌സിൻ സ്വീകരിക്കാത്തവർക്കും വിസിറ്റിങ് വിസക്കാർക്കും എപ്പോൾ മുതൽ രാജ്യത്തിലേക്ക് പ്രവേശനം അനുവദിക്കും എന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല.
Read Also: തൃണമൂലിൽ ചേരാൻ നിരാഹാര സമരം നടത്തി ബിജെപി പ്രവർത്തകർ; ഗംഗാജലം തളിച്ച് സ്വീകരിച്ച് പാർട്ടി