കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് പാർട്ടിയിലേക്ക് തിരികെ വരാൻ നിരാഹാര സമരം നടത്തിയ 300 ബിജെപി പ്രവർത്തകരെ ഗംഗാജലം തളിച്ച് സ്വീകരിച്ച് പാർട്ടി. ബീർഭൂമിലെ തൃണമൂൽ ഓഫിസിനു മുന്നിൽ നിരാഹാരമിരുന്ന ബിജെപി പ്രവർത്തകരെയാണ് തൃണമൂൽ കോൺഗ്രസ് തിരിച്ച് പാർട്ടിയിലേക്ക് എടുത്തത്.
ബിജെപിയിൽ ചേർന്നതോടെ ഗ്രാമത്തിലെ വികസനം ഇല്ലാതായതായി സമരമിരുന്ന അശോക് മൊണ്ഡൽ പ്രതികരിച്ചു. തുടർച്ചയായി ബിജെപി നടത്തുന്ന സമരങ്ങൾ നല്ലതിനേക്കാൾ മോശം കാര്യങ്ങൾക്കാണു വഴിയൊരുക്കിയത്. തൃണമൂൽ കോൺഗ്രസിലേക്ക് തിരികെ എത്തണമെന്നാണ് ആവശ്യമെന്നും അശോക് പറഞ്ഞു.
രാവിലെ 8 മണിക്ക് ആരംഭിച്ച സമരം 11 മണിയോടെ തൃണമൂൽ നേതാവ് തുഷാർ കാന്തി മൊണ്ഡൽ പ്രവർത്തകർക്ക് പാർട്ടി പതാക കൈമാറിയതോടെ അവസാനിച്ചു. ബിജെപി പ്രവർത്തകർ ദിവസങ്ങളായി തൃണമൂലിലേക്ക് തിരികെയെത്താൻ അനുവാദം ചോദിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് നേതാക്കളുമായി സംസാരിച്ച ശേഷമാണ് പ്രവർത്തകരെ തിരികെയെടുത്തത്. ബിജെപി ഒരു വർഗീയ പാർട്ടിയാണ്. അവരുടെ വിഷചിന്തകൾ പ്രവർത്തകരുടെ മനസിൽ നിറച്ചിട്ടുണ്ടാകും. മോശം കാര്യങ്ങൾ അവരുടെ മനസിൽ നിന്ന് നീക്കാനാണ് ഗംഗാജലം തളിച്ചതെന്നും തുഷാർ പറഞ്ഞു.
അതേസമയം, ഇതെല്ലാം നാടകമാണെന്ന് ബിജെപി നേതാവ് പറഞ്ഞു. “എല്ലായിടത്തും ബിജെപി പ്രവർത്തകരും പിന്തുണക്കാരും തൃണമൂലിൽ ചേരാൻ നിർബന്ധിതരാകുന്നു. വോട്ടെടുപ്പിന് പിന്നാലെ സംസ്‌ഥാനത്ത് അക്രമങ്ങളൊന്നുമില്ലെന്ന് കാണിക്കുന്നതിനാണ് ഇത്തരം നാടകം നടത്തുന്നത്. ചില മേഖലകളിൽ സ്‌ഥിതി വളരെ അപകടകരമാണ്, ബിജെപി പ്രവർത്തകർക്ക് തൃണമൂലിൽ ചേരുകയല്ലാതെ മറ്റ് മാർഗമില്ല,”- ബിജെപി ജില്ലാ നേതാവ് പറഞ്ഞു.
Most Read: സിനിമാ നിയമങ്ങളിൽ സമഗ്ര മാറ്റം; കരട് ബില്ലിൽ ജൂലൈ 2നകം അഭിപ്രായം അറിയിക്കണം