മുംബൈ: സംസ്‌ഥാനത്തെ കേസുകൾ നേരിട്ട് ഏറ്റെടുത്ത് അന്വേഷിക്കാൻ സിബിഐക്ക് നൽകിയിരുന്ന അനുമതി പിൻവലിച്ച് മഹാരാഷ്‌ട്രാ സർക്കാർ. റിപ്പബ്ളിക് ടിവി ഉൾപ്പടെ മൂന്ന് ചാനലുകൾക്കെതിരായ ടിആർപി കൃത്രിമ റേറ്റിങ് കേസുമായി ബന്ധപ്പെട്ട് മഹാരാഷ്‌ട്രാ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. തുടർന്ന്, അർണബ് ഗോസ്വാമിയോട് ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. ഇതിനിടെ, യുപി സർക്കാർ കേസ് സിബിഐക്ക് കൈമാറി. ഈ സാഹചര്യത്തിലാണ് മഹാരാഷ്‌ട്രാ സർക്കാർ പുതിയ ഉത്തരവിറക്കിയത്.
സംസ്‌ഥാനത്തെ കേസുകൾ അന്വേഷിക്കണമെങ്കിൽ സിബിഐ സർക്കാർ അനുമതി തേടിയിരിക്കണമെന്ന് ഉത്തരവിൽ വ്യക്‌തമാക്കി. ടിആർപി കേസിൽ സിബിഐ അന്വേഷണം ആരംഭിക്കുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്‌ത് ഒരു ദിവസം പിന്നിട്ടപ്പോഴാണ് ഉദ്ധവ് താക്കറെ സർക്കാർ സിബിഐയെ വിലക്കി പുതിയ ഉത്തരവ് പുറത്തിറക്കിയത്.
ഡെൽഹി സ്‌പെഷ്യൽ പോലീസ് എസ്‌റ്റാബ്ളിഷ്‌മെന്റ് ആക്‌ട് (ഡി.എസ്.പി.ഇ) നൽകുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് സിബിഐ അന്വേഷണം നടക്കുന്നത്. എന്നാൽ, ഡി.എസ്.പി.ഇ ഉപയോഗിച്ച് ഡെൽഹി സ്‌പെഷ്യൽ പോലീസ് സേനാംഗങ്ങൾ കേസ് അന്വേഷിക്കുന്നതിനുള്ള അനുമതി മഹാരാഷ്‌ട്രാ സർക്കാർ പിൻവലിക്കുന്നതായി സർക്കാർ ഉത്തരവിൽ ഡെപ്യൂട്ടി സെക്രട്ടറി കൈലാസ് ഗെയ്‌ക്ക് വാദ് വ്യക്‌തമാക്കി. ലക്‌നൗവിലെ ഹസ്രത്ഗഞ്ച് പോലീസ് സ്‌റ്റേഷനിലാണ് ടിആർപി കേസ് ആദ്യം രജിസ്‌റ്റർ ചെയ്‌തിരുന്നത്. പിന്നീട്, യുപി സർക്കാർ സിബിഐക്ക് കൈമാറുകയായിരുന്നു. വിഷയത്തിൽ കൂടുതൽ വിശദീകരണങ്ങൾ നൽകാൻ മഹാരാഷ്‌ട്രാ ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖ് വ്യാഴാഴ്‌ച മാദ്ധ്യമങ്ങളെ കാണും.
എന്നാൽ, ബോളിവുഡ് താരം സുശാന്ത് സിങ് രജപുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലും ടിആർപി കേസിലും നിലവിൽ നടന്നുവരുന്ന അന്വേഷണങ്ങളെ സർക്കാരിന്റെ പുതിയ ഉത്തരവ് ബാധിക്കില്ലെന്നാണ് അധികൃതർ സൂചിപ്പിക്കുന്നത്. മഹാരാഷ്‌ട്രക്ക് പുറമേ രാജസ്‌ഥാനും പശ്‌ചിമ ബംഗാളും സിബിഐ അന്വേഷണത്തിന് സർക്കാർ അനുമതി വേണമെന്ന വ്യവസ്‌ഥ മുന്നോട്ട് വെച്ചിരുന്നു.
Also Read: ടി ആര്‍ പി തട്ടിപ്പ്; കൂടുതല്‍ ചാനലുകള്‍ പട്ടികയിലെന്ന് പോലീസ്