കോട്ടയം: ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനം യുഡിഎഫിന് തിരിച്ചടിയാകില്ലെന്ന് ഉന്നതാധികാര സമിതി വിലയിരുത്തൽ. മുന്നണി വിപുലീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ നിലവിൽ യുഡിഎഫ് പരിഗണിക്കുന്നില്ലെന്ന് ഉന്നത സമിതി യോഗത്തിന് ശേഷം കൺവീനർ എം.എം ഹസൻ അറിയിച്ചു.
ജോസ് വിഭാഗത്തിന്റെ മുന്നണിമാറ്റം രാഷ്ട്രീയ വഞ്ചനയെന്നാണ് യുഡിഎഫ് യോഗം വിലയിരുത്തിയത്. ജോസ് കെ മാണിയും പി.ജെ ജോസഫും തമ്മിലുണ്ടായിരുന്ന തർക്കം പരിഹരിക്കാൻ പരമാവധി ശ്രമിച്ചെന്നും എന്നാൽ, പക്വതയില്ലാത്ത പെരുമാറ്റമാണ് ജോസ് കെ മാണിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി യോഗത്തിൽ വിശദീകരിച്ചു. ജോസിന്റെ ഇടതുമുന്നണി പ്രവേശനം നേരത്തേ തന്നെ നിശ്‌ചയിക്കപ്പെട്ടതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം, ജോസ് കെ മാണിയുടെ തീരുമാനം യുഡിഎഫിനെ ഒരുതരത്തിലും ബാധിക്കുന്നില്ലെന്ന് പി.ജെ ജോസഫ് പറഞ്ഞു. ജോസ് കെ മാണിയെ മുൻനിർത്തി മധ്യതിരുവിതാംകൂറിൽ നേട്ടമുണ്ടാക്കാമെന്ന ഇടതുമുന്നണിയുടെ സ്വപ്‌നം നടക്കില്ലെന്നും ജോസഫ് യോഗത്തിൽ പറഞ്ഞു. മുന്നണിമാറ്റം അണികൾ അംഗീകരിക്കില്ലെന്നും ജോസഫ് വ്യക്‌തമാക്കി.
ഒക്‌ടോബർ 23 ന് എറണാകുളത്ത് നടക്കാനിരിക്കുന്ന യുഡിഎഫ് യോഗത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് രൂപം നൽകും. യുഡിഎഫ് ജില്ലാ കമ്മറ്റി യോഗങ്ങളും ഉടൻ ചേരാൻ ഉന്നത സമിതി തീരുമാനിച്ചു. നവംബർ 1 ന് സംസ്‌ഥാന സർക്കാരിന് എതിരായ സ്‌പീക്ക് അപ്പ് കേരളാ പ്രതിഷേധത്തിന്റെ അഞ്ചാം ഘട്ടം നടത്തും. സംസ്‌ഥാനത്തുടനീളം രണ്ടര ലക്ഷം പേരെ പങ്കെടുപ്പിച്ച് വാർഡുതല പ്രതിഷേധം സംഘടിപ്പിക്കാനും ഇന്ന് നടന്ന യുഡിഎഫ് യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.