കൊച്ചി: സംസ്‌ഥാനത്ത് ഭൂരിഭാഗം ഇടങ്ങളിലും വലിയ തിരിച്ചടി നേരിട്ട യുഡിഎഫ് പരമ്പരാഗത കോട്ടയായ എറണാകുളത്ത് പിടിച്ചുനിൽക്കുന്നു. കൊച്ചി കോർപറേഷനുകളിലും ബ്‌ളോക്ക് പഞ്ചായത്തുകളിലും പിന്നോക്കം പോയപ്പോൾ ജില്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും വലതുമുന്നണി കരുത്ത് കാട്ടി. മുന്നേറ്റം പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെങ്കിലും കോർപറേഷനിൽ അംഗസംഖ്യ ഉയർത്താനായത് ബിജെപിക്കും നേട്ടമായി. അതേസമയം, കഴിഞ്ഞ വട്ടം കിഴക്കമ്പലത്ത് ഞെട്ടിക്കുന്ന വിജയം നേടിയ ട്വന്റി ട്വന്റി ഇത്തവണ കൂടുതൽ പഞ്ചായത്തുകളിൽ സ്വാധീനം ഉറപ്പിച്ചു.
വീറും വാശിയുമേറിയ പോരാട്ടമാണ് കൊച്ചി കോർപറേഷനിൽ നടന്നത്. വോട്ടെണ്ണൽ തുടങ്ങിയത് മുതൽ യുഡിഎഫിനായിരുന്നു മുൻതൂക്കം. എന്നാൽ, കോൺഗ്രസിന്റെ മേയർ സ്‌ഥാനാർഥി എൻ വേണുഗോപാലിനെ ഒറ്റ വോട്ടിന് തോൽപിച്ച് വരാനിരിക്കുന്ന ഫലത്തിന്റെ ഏകദേശ രൂപം ബിജെപി നൽകി.
കഴിഞ്ഞ ഭരണസമിതിയിൽ ഡെപ്യൂട്ടി മേയറായിരുന്ന കെആർ പ്രേം കുമാറിനും വിജയം ആവർത്തിക്കാനായില്ല. കോർപറേഷൻ അംഗത്വം ബിജെപി രണ്ടിൽ നിന്ന് അഞ്ചാക്കി മാറ്റി. യുഡിഎഫിന്റെ സീറ്റുകൾ 37ൽ നിന്ന് 31 ആയി കുറഞ്ഞു. അവസാന റൗണ്ടുകളിൽ മുന്നേറിയ എൽഡിഎഫ് 34 സീറ്റുകളുമായി കോർപറേഷനിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ആവുകയും ചെയ്‌തു. ബാക്കിയുള്ള നാല് സീറ്റുകളിൽ വിമതരാണ് വിജയിച്ചത്. 59 സീറ്റുകളിൽ മൽസരിച്ച വി4 കൊച്ചി ജനകീയ കൂട്ടായ്‌മക്ക് ഒരിടത്തും ജയിക്കാനായില്ല.
Also Read: 14 ജില്ലകളിലും ജനുവരി 10 ന് സെറ്റ് പരീക്ഷ നടക്കും