ജനീവ: കഴിഞ്ഞ സീസണിലെ പ്രകടനം വിലയിരുത്തിയുള്ള യുവേഫ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജര്‍മ്മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിന്റെ പോളിഷ് സ്‌ട്രൈക്കർ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയാണ് മികച്ച പുരുഷതാരത്തിനുള്ള പുരസ്‌കാരം നേടിയത്. മികച്ച സ്‌ട്രൈക്കർക്കുള്ള പുരസ്‌കാരവും ലെവന്‍ഡോസ്‌കിക്കാണ്. ബയേണ്‍ മ്യൂണിക്കിന്റെ ചാമ്പ്യന്‍സ് ലീഗ് വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചതിനാണ് താരത്തിന് പുരസ്‌കാരം.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡിബ്രുയിനെ, ബയേണിന്റെ തന്നെ മാനുവല്‍ നൂയര്‍ തുടങ്ങിയവരെ മറികടന്നാണ് ലെവന്‍ഡോസ്‌കി പുരസ്‌കാരം സ്വന്തമാക്കിയത്. ചാമ്പ്യന്‍സ് ലീഗിന്റെ കഴിഞ്ഞ സീസണില്‍ 15 ഗോളുകളാണ് ലെവന്‍ഡോസ്‌കി നേടിയത്. ബുണ്ടസ് ലിഗയില്‍ 31 മത്സരങ്ങളില്‍ നിന്ന് 34 ഗോളുകളും ജര്‍മ്മന്‍ കപ്പിലെ 5 മത്സരങ്ങളില്‍ നിന്ന് 6 ഗോളുകളും താരം സ്വന്തമാക്കി.
മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം ചെല്‍സിയുടെ പെരുനില്ല ഹാര്‍ഡര്‍ സ്വന്തമാക്കി. 2017-18 സീസണിലും ഹാര്‍ഡര്‍ ഈ പുരസ്‌കാരം നേടിയിരുന്നു. സിറ്റിയുടെ കെവിന്‍ ഡിബ്രുയിനെ മികച്ച മിഡ്‌ഫീൽഡർക്കുള്ള പുരസ്‌കാരം നേടി. ബയേണിന്റെ പരിശീലകന്‍ ഹാന്‍സി ഫ്ലിക്കിനാണ് മികച്ച പുരുഷ പരിശീലകനുള്ള പുരസ്‌കാരം. ലിയോണിന്റെ ജീന്‍ ലൂക്ക് വാസ്യുറാണ് മികച്ച വനിതാ പരിശീലക. ബയേണിന്റെ ഗോള്‍ കീപ്പര്‍ മാനുവല്‍ നൂയറാണ് മികച്ച പുരുഷ ഗോള്‍കീപ്പറിനുള്ള പുരസ്‌കാരം നേടിയത്. സറാഹ് ബൗഹാദിയാണ് മികച്ച വനിതാ ഗോള്‍ കീപ്പര്‍.
Read also: ലിവര്‍പൂളിനെ തകര്‍ത്ത് ഗണ്ണേഴ്‌സ്; ആഴ്‌സണലിന്റെ ജയം പെനാല്‍റ്റി ഷൂട്ടൗട്ടിൽ