ചെന്നൈ: വെള്ളവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്ക് നൽകുന്ന പ്രിൻസ് സുൽത്താൻ ബിൻ അബ്‌ദുൾ അസീസ് അന്താരാഷ്‌ട്ര ജല പുരസ്‌കാരം മലയാളി പ്രൊഫസർക്ക്. മദ്രാസ് ഐഐടിയിലെ പ്രൊഫസർ ടി പ്രദീപാണ് പുരസ്‌കാരത്തിന് അർഹനായത്. 2,66,000 ഡോളർ (ഏകദേശം രണ്ട് കോടി രൂപ)യാണ് പുരസ്‌കാരം. സെപ്‌റ്റംബർ 12ന് ന്യൂയോർക്കിലെ ഐക്യരാഷ്‌ട്രസഭാ ആസ്‌ഥാനത്ത് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.
നാനോ സാങ്കേതികവിദ്യ ഉപയോഗിച്ച് കുടിവെള്ളത്തിൽ നിന്ന് ആഴ്‌സനിക് വിഷാംശം നീക്കുന്നതിനുള്ള സംവിധാനമാണ് മലപ്പുറം പന്താവൂർ സ്വദേശി ടി പ്രദീപ് വികസിപ്പിച്ചെടുത്തത്. സൗദി അറേബ്യയുടെ കിരീടാവകാശി സുൽത്താൻ ബിൻ അബ്‌ദുൾ അസീസ് 2002ലാണ് പ്രിൻസ് സുൽത്താൻ ബിൻ അബ്‌ദുൾ അസീസ് അന്താരാഷ്‌ട്ര ജല പുരസ്‌കാരം (പിഎസ്‌ഐപിഡബ്‌ള്യു) ഏർപ്പെടുത്തിയത്.
പ്രദീപിന്റെ ഗവേഷണ സംഘത്തിൽ അംഗങ്ങളായ ആവുള അനിൽ കുമാർ, ചെന്നു സുധാകർ, ശ്രീതമ മുഖർജി, അൻഷുപ്, മോഹൻ ഉദയശങ്കർ എന്നിവർക്ക് പ്രത്യേക പരാമർശമുണ്ട്. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് ഭൗതിക രസതന്ത്രത്തിൽ ഡോക്‌ടറേറ്റ് നേടിയ ശേഷം പ്രദീപ് കാലിഫോർണിയ, ബെർക്ക്‌ലി, പർഡ്യു, ഇൻഡ്യാന സർവകലാശാലകളിൽ പോസ്‌റ്റ് ഡോക്‌ടറൽ ഫെലോയായിരുന്നു. ഇപ്പോൾ മദ്രാസ് ഐഐടിയിൽ ഇൻസ്‌റ്റിറ്റ്യൂട്ട് പ്രൊഫസറും രസതന്ത്രം പ്രൊഫസറുമാണ്. ഒട്ടേറെ പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ഡോ. ടി പ്രദീപിനെ 2020ൽ രാഷ്‌ട്രം പത്‌മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.
Most Read: വിമാനത്തിന് പണമില്ല, സ്വയം പെട്ടിയിൽ കയറി യുവാവിന്റെ ‘പാഴ്‌സൽ’ യാത്ര; അതിസാഹസികം