ന്യൂയോർക്ക്: ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങൾ യുദ്ധക്കുറ്റത്തിന്റെ (War Crime) പരിധിയിൽ വരുമെന്ന് യുഎൻ. ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണർ മിഷേൽ ബാചെലെറ്റ് ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്. ആക്രമണത്തിൽ വൻനാശനഷ്‌ടവും ആളപായവുമാണ് റിപ്പോർട് ചെയ്‌തിട്ടുള്ളതെന്നും മിഷേൽ ചൂണ്ടിക്കാട്ടി. യുഎൻ മനുഷ്യവകാശ കൗൺസിലിന്റെ പ്രത്യേക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ മുസ്‌ലിം രാജ്യങ്ങൾ രംഗത്തെത്തിയതിനെ തുടർന്നാണ് പ്രത്യേക സമ്മേളനം ചേർന്നത്. ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷൻ (ഒഐസി), പലസ്‌തീൻ പ്രതിനിധി സംഘം എന്നിവർ ചേർന്ന് കൗൺസിലിൽ അവതരിപ്പിച്ച പ്രമേയത്തിൽ ഇന്ന് വോട്ടിങ് നടക്കും.
ഷെല്ലുകളും മിസൈലുകളുമടക്കം ഉപയോഗിച്ച് ഇസ്രയേൽ ഗാസയിൽ നടത്തിയ ആക്രമണം വ്യാപകമായ നാശനഷ്‌ടങ്ങൾക്കും മരണങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. ഇത്തരം ആക്രമണങ്ങൾ വിവേചനരഹിതവും അനുപാതമില്ലാത്തതുമാണെന്ന് കണ്ടെത്തിയാൽ അവ യുദ്ധക്കുറ്റമായി കണക്കാക്കപ്പെടാമെന്ന് മിഷേൽ ബാചെലെറ്റ് പറഞ്ഞു. ഹമാസ് നടത്തിയ തിരിച്ചടി രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നും അവർ കൂട്ടിച്ചേർത്തു.
ദിവസങ്ങൾക്ക് മുൻപ് മേഖലയിൽ നടന്ന ഇസ്രയേൽ ആക്രമണത്തിൽ ഗാസയിലും വെസ്‌റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലുമായി 270 പലസ്‌തീനികൾ മരിച്ചതായി മനുഷ്യാവകാശ കൗൺസിൽ കാര്യാലയം സ്‌ഥിരീകരിച്ചിട്ടുണ്ടെന്നും ഹൈക്കമ്മീഷണർ അറിയിച്ചു. ഇതിൽ 68 പേരും കുട്ടികളാണെന്നും അവർ വ്യക്‌തമാക്കി.
നേരത്തെ തന്നെ ഇസ്രയേലിന് മേൽ യുദ്ധക്കുറ്റം ആരോപിക്കപ്പെട്ടിരുന്നു. മെയ് 15ന് യുഎസ് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്, അൽ ജസീറ തുടങ്ങിയ പ്രധാന മാദ്ധ്യമ സ്‌ഥാപനങ്ങളുടെ കേന്ദ്രമായ ഗാസയിലെ അൽ- ജലാ ടവറിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണം യുദ്ധക്കുറ്റമാണെന്നാണ് ആരോപണം. അൽ ജലാ ടവറിന്റെ ഉടമ ജവാദ് മെഹ്ദിയാണ് ഇസ്രയേലിനെതിരെ രംഗത്തെത്തിയത്. ലോക കോടതിയിൽ ഇസ്രയേലിനെതിരെ പരാതി നൽകുമെന്നും ജവാദ് മെഹ്‌ദിയുടെ അഭിഭാഷകൻ അറിയിച്ചിരുന്നു.
Also Read: ദ്വീപിലെ മുസ്‌ലിം ജനതയെ ഒറ്റപ്പെടുത്താൻ ശ്രമം; പ്രഫുൽ പട്ടേലിനെതിരെ എംകെ സ്‌റ്റാലിൻ