കൊച്ചി : കോവിഡ് വ്യാപനം നമുക്ക് ചുറ്റുമുള്ള ഒട്ടുമിക്ക വ്യാപാരങ്ങളെയും ബാധിച്ചിട്ടുണ്ട്. പല സ്ഥാപനങ്ങളും ഇപ്പോള്‍ ഉയര്‍ന്നു വരാന്‍ ഉള്ള പണിപ്പുരയില്‍ തന്നെയാണ്. ഈ സമയത്താണ് കോവിഡ് കാലത്ത് തങ്ങളുടെ വരുമാനം ഉയര്‍ന്ന കണക്കുകളുമായി മില്‍മ എത്തുന്നത്. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ഏഴ് ശതമാനം വര്‍ധനയാണ് മില്‍മയുടെ വരുമാനത്തില്‍ ഉണ്ടായത്. ഇതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് തമിഴ്നാട്ടില്‍ നിന്നുള്ള പാലിന്റെ വരവ് കുറഞ്ഞതാണ്.
കോവിഡ് നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ചതോടെ തമിഴ്നാട്ടില്‍ നിന്നും പാലിന്റെ വരവ് കുറയാന്‍ ഇടയായി. ഇതോടെ സംസ്ഥാനത്ത് മില്‍മ പാലിന് ആവശ്യക്കാരും കൂടി. മധ്യകേരളത്തില്‍ മാത്രം പ്രതിദിനം 35000 ലിറ്റര്‍ പാലിന്റെ അധിക വില്‍പ്പന ആണ് ഈ കോവിഡ് കാലത്ത് ഉണ്ടായത്. കേരളത്തില്‍ ലോക്ഡൗണ്‍ തുടങ്ങിയ സമയത്ത് ക്ഷീരകര്‍ഷകരില്‍ നിന്നും പാല്‍ സംഭരിക്കുന്നില്ല എന്ന പേരില്‍ മില്‍മ ആരോപണങ്ങള്‍ കേട്ടിരുന്നു. എന്നാല്‍ പിന്നീട് സ്ഥിതി മാറി. കേരളത്തിലേക്കുള്ള പാലിന്റെ വരവ് കുറഞ്ഞതോടെ മില്‍മ കൂടുതല്‍ പാല്‍ സംഭരിക്കാന്‍ തുടങ്ങി. ഇത് കൂടുതല്‍ വില്‍പ്പന ഉണ്ടാകാനും കാരണമായി.
കഴിഞ്ഞ കുറെ മാസങ്ങളായി ഉണ്ടായിക്കൊണ്ടിരിക്കുന്ന മെച്ചപ്പെട്ട വ്യാപാരം മൂലം പുതിയ പദ്ധതികള്‍ തയ്യാറാക്കാനുള്ള തീരുമാനത്തിലാണ് മില്‍മ. ക്ഷീരകര്‍ഷകര്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടുന്ന തരത്തിലുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്‌ത് നടപ്പിലാക്കും. ഇതിലെ ആദ്യ പദ്ധതിയായി തേനും പാലും ഈ മാസം ആരംഭിക്കും. കൃഷി വകുപ്പിന്റെ സഹായത്തോടെ ആയിരിക്കും ഇത് ആരംഭിക്കുന്നത്. പദ്ധതിയില്‍ ചേരാന്‍ താത്പര്യമുള്ള ക്ഷീരകര്‍ഷകര്‍ക്ക് മില്‍മ തേനീച്ചകളെയും കൂടും നല്‍കും. ഇതിലൂടെ ലഭിക്കുന്ന തേന്‍ കര്‍ഷകര്‍ക്ക് സംഘത്തില്‍ നല്‍കി അതിന്റെ പണം വാങ്ങാം. പിന്നീട് ഹോര്‍ട്ടിക്കോര്‍പ്പ് ഔട്ട്‌ലെറ്റുകളിലൂടെ മില്‍മ ഈ തേന്‍ വില്‍ക്കുകയും ചെയ്യും.