തിരുവനന്തപുരം: രാഷ്‌ട്രീയ നിരൂപകരുടെ കണക്കുകൂട്ടലുകൾ പാടേ തള്ളിക്കളഞ്ഞാണ് നിയമസഭാ സ്‌പീക്കറും തൃത്താല എംഎല്‍എയുമായ എംബി രാജേഷ് മന്ത്രിസ്‌ഥാനത്ത് എത്തുന്നത്. സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മന്ത്രിസ്‌ഥാനം രാജിവെച്ച ഒഴിവിലാണ് എംബി രാജേഷ് എത്തുന്നത്.
സഭാനാഥനാകാന്‍ തലശേരി എംഎൽഎ എഎന്‍ ഷംസീറാണ് എത്തുന്നത്. നിയമസഭയിൽ പലതവണ സ്‌പീക്കറുടെ ശാസന ഏറ്റുവാങ്ങിയ എഎൻ ഷംസീർ സ്‌പീക്കർ പദവിയിലെത്തുമെന്നത് എല്ലാ കണക്കുകൂട്ടലുകൾക്കും അപ്പുറത്തുള്ള നീക്കമാണ്. അതേസമയം സ്‌ഥാനമൊഴിഞ്ഞ സജി ചെറിയാന് പകരം തല്‍കാലം മന്ത്രി വേണ്ടെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
ചികിൽസയിലുള്ള കോടിയേരി ബാലകൃഷ്‌ണന് പകരക്കാരനായാണ് എംവി ഗോവിന്ദൻ സിപിഎം സംസ്‌ഥാന സെക്രട്ടറിയായി എത്തിയത് . ആരോഗ്യ കാരണങ്ങളാൽ കോടിയേരിക്ക് ചുമതല നിർവഹിക്കാൻ കഴിയാത്ത സാഹചര്യത്തിലായിരുന്നു തീരുമാനമെന്നാണ് വിശദീകരണം.
തൃത്താലയിൽനിന്ന് അട്ടിമറി ജയം നേടിയാണ് രാജേഷ് നിയമസഭയിൽ എത്തിയതും സ്‌പീക്കറാകുന്നതും. അതിനേക്കാൾ അപ്രതീക്ഷിതമാണ് നിലവിലെ മന്ത്രിസ്‌ഥാനവും. രണ്ട് വട്ടം തൃത്താലമണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ച വിടി ബൽറാമിനെ 2021 ഏപ്രിലിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയാണ് രാജേഷ് നിയമസഭയിൽ എത്തിയത്.
എസ്‌എഫ്ഐ സംസ്‌ഥാന സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്‌ഥാന പ്രസിഡണ്ട്, അഖിലേന്ത്യാ പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ സിപിഐ എം സംസ്‌ഥാന കമ്മിറ്റിയംഗം. 2009ലും 2014ലും എംപിയായ രാജേഷ് സാമ്പത്തിക ശാസ്‌ത്രത്തിൽ എംഎയും തിരുവനന്തപുരം ലോ അക്കാദമിയിൽനിന്ന് നിയമബിരുദവും നേടിയിട്ടുണ്ട്.
നിനിത കണിച്ചേരി രാജേഷിന്റെ ഭാര്യയാണ്. അസി. പ്രഫസർ (കാലടി സർവകലാശാല). കെഎസ്‌ടിഎ മുൻ സംസ്‌ഥാന നേതാവ് റഷീദ് കണിച്ചേരിയുടെ മകളാണ് നിനിത. വിദ്യാർഥികളായ നിരഞ്ജന, പ്രിയദത്ത എന്നിവരാണ് മക്കൾ. അച്ഛൻ ബാലകൃഷ്‌ണൻ നായർ, അമ്മ എംകെ രമണി എന്നിവരാണ്.
നിലവില്‍ സിപിഎം സംസ്‌ഥാന സമിതി അംഗമായ ഷംസീര്‍ തലശേരിയില്‍നിന്ന് രണ്ടാം തവണയാണ് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടത്. കണ്ണൂർ സർവകലാശാലയുടെ പ്രഥമ ചെയർമാൻ, എസ്‌എഫ്ഐ സംസ്‌ഥാന സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്‌ഥാന പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ച് പടിപടിയായി വളര്‍ന്ന വ്യക്‌തിയാണ് എഎൻ ഷംസീർ. എൽഎൽഎം ബിരുദധാരിയാണ്. തലശ്ശേരി പാറാൽ ആമിനാസിൽ റിട്ട. മർച്ചന്റ് നേവി ഉദ്യോഗസ്‌ഥൻ പരേതനായ കോമത്ത് ഉസ്‌മാന്റെയും എഎൻ സെറീനയുമാണ് മാതിപിതാക്കള്‍. ഡോ. പിഎം സഹലയാണ് ഭാര്യ. ഇസാൻ മകനാണ്.
Most Read: ആൺ-പെൺ ഒരുമിച്ചിരിക്കൽ ഭാരത സംസ്‌കാരമല്ല; വെള്ളാപ്പള്ളി