തിരുവനന്തപുരം: കേരള സാംക്രമിക രോഗ ബിൽ നിയമസഭ ഏകകണ്‌ഠമായി പാസാക്കി. സാംക്രമിക രോഗങ്ങളുടെ നിയന്ത്രണവും പ്രതിരോധവും സംബന്ധിച്ച നിയമങ്ങള്‍ ഏകീകരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനും ഉള്ള ബില്ലാണ് നിയമസഭ പാസാക്കിയത്.
രോഗം പകരുന്നതിന് കാരണമായേക്കാവുന്ന ആഘോഷങ്ങളും, ആചാരങ്ങളും, പൊതു സ്‌ഥലങ്ങളിലും മതസ്‌ഥാപനങ്ങളിലും വ്യക്‌തികൾ കൂട്ടം കൂടുന്നതും നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യാന്‍ വ്യവസ്‌ഥ ചെയ്യുന്നതാണ് ബിൽ.
നിയമം ലംഘിച്ചാല്‍ രണ്ടു വര്‍ഷം വരെ തടവും പതിനായിരം രൂപ വരെ പിഴയും ലഭിക്കാം. സംസ്‌ഥാനത്തിന് പുറത്തുനിന്നും എത്തിയവരില്‍ രോഗബാധ സംശയിക്കുന്നവരെ പരിശോധിക്കാന്‍ ഉദ്യോഗസ്‌ഥര്‍ക്ക് അധികാരമുണ്ടായിരിക്കും. ആവശ്യമെങ്കിൽ സംസ്‌ഥാന അതിര്‍ത്തി അടച്ചിടാനും ഈ ബില്ലിലൂടെ സാധിക്കും.
അതേസമയം, കേന്ദ്ര ബില്‍ നിലവിലുണ്ടെന്നും ശിക്ഷ വ്യത്യസ്‌തമാണെന്നും പ്രതിപക്ഷം വാദിച്ചു. 2020 സെപ്റ്റംബറില്‍ കേന്ദ്രം പാസാക്കിയ നിയമത്തിലെ വ്യവസ്‌ഥകള്‍ക്ക് വിരുദ്ധമാണിതെന്ന് മാത്യു കുഴല്‍നാടനും, സബ്‌ജക്‌ട് കമ്മിറ്റി പരിഗണിക്കാത്ത ബിൽ ജനാധിപത്യ വിരുദ്ധമാണെന്ന് കെ ബാബുവും ക്രമപ്രശ്‌നം ഉന്നയിച്ചു.
എന്നാൽ, ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും പരിശോധിച്ച ശേഷം ക്രമപ്രശ്‌നം നിലനില്‍ക്കുന്നതല്ലെന്ന് സ്‌പീക്കർ റൂളിംഗ് നല്‍കി. ഏകകണ്‌ഠമായാണ് സഭ ബിൽ പാസാക്കിയത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഓര്‍ഡിനന്‍സ് കൊണ്ടുവന്നെങ്കിലും അവസാന സമ്മേളനത്തിലും ബിൽ അവതരിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.
Most Read: നീതി ആയോഗ് സുസ്‌ഥിര വികസന സൂചിക; കേരളം വീണ്ടും ഒന്നാമത്