ന്യൂഡെൽഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ സംബന്ധിച്ച ചര്‍ച്ചയില്‍ നിന്നും കര്‍ഷകര്‍ ഇറങ്ങിപ്പോയി. കേന്ദ്ര കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ചര്‍ച്ചയില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് കര്‍ഷകര്‍ യോഗം ബഹിഷ്‌കരിച്ചത്. കേന്ദ്ര യോഗത്തില്‍ പങ്കെടുക്കാം എന്ന് ഇന്നലെയാണ് കര്‍ഷക സംഘങ്ങള്‍ തീരുമാനിച്ചത്.
യോഗത്തില്‍ കാര്‍ഷിക സെക്രട്ടറി പങ്കെടുത്തെങ്കിലും മന്ത്രിയുടെ അസാന്നിധ്യം കര്‍ഷകര്‍ ചോദ്യം ചെയ്‌തു. മന്ത്രിയുടെ അഭാവത്തില്‍ കര്‍ഷകര്‍ മന്ത്രാലയത്തിനുള്ളില്‍ മുദ്രാവാക്യം വിളിക്കുകയും കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പുകള്‍ വലിച്ചുകീറുകയും ചെയ്‌തു. പുതിയ നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭം തുടരുമെന്നും കര്‍ഷകര്‍ അറിയിച്ചു. പുതിയ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് മാസങ്ങളായി സമരത്തില്‍ ആയിരുന്ന കര്‍ഷക സംഘങ്ങള്‍ കേന്ദ്രവുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ഇന്നലെ ചണ്ഡിഗഡില്‍ നടന്ന യോഗത്തിലാണ് തീരുമാനിച്ചത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയും കര്‍ഷകര്‍ക്കുണ്ട്.
‘ഞങ്ങള്‍ ഇത്തരം ചര്‍ച്ചകളില്‍ സംതൃപ്‌തരല്ല, അതുകൊണ്ടാണ് ഞങ്ങള്‍ ഇറങ്ങിപ്പോയത്. ഈ കറുത്ത നിയമങ്ങള്‍ ഇല്ലാതാക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഒരു മന്ത്രിയും യോഗത്തിന് വരാത്തതിനാല്‍ കൂടിയാണ് ഞങ്ങള്‍ ഇറങ്ങിപ്പോയത്. ഈ നിയമങ്ങള്‍ പിന്‍വലിക്കണം എന്നാണ് ഞങ്ങളുടെ ആഗ്രഹം’- നേതാക്കള്‍ പറഞ്ഞു
കാര്‍ഷിക മേഖലയിലെ നാഴികക്കല്ലായ നിയമങ്ങളായാണ് പുതിയ കാര്‍ഷിക ബില്ലിനെ കേന്ദ്ര സര്‍ക്കാര്‍ കണക്കാക്കുന്നത്. കര്‍ഷകരെ ഇടനിലക്കാരുടെ പിടിയില്‍ നിന്ന് മോചിപ്പിച്ച് പുതിയ കാര്‍ഷിക മേഖല രൂപപ്പെടുത്താന്‍ ബില്ലുകൾ സഹായിക്കും എന്നും സര്‍ക്കാര്‍ പറയുന്നു.
Read also: താന്‍ വളര്‍ന്ന ഇന്ത്യയെ ഇന്ന് തിരിച്ചറിയാന്‍ കഴിയില്ലെന്ന് ശശി തരൂര്‍