ന്യൂഡെൽഹി: തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കര്‍ഷകര്‍ വീണ്ടും ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ്. മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധത വ്യക്‌തമാക്കുന്നതാണ് കൃഷി മന്ത്രിയുടെ പ്രസ്‌താവനയെന്നും കാര്‍ഷിക നിയമങ്ങള്‍ നല്ലതെങ്കില്‍ മാപ്പ് പറഞ്ഞ് പിന്‍വലിച്ചത് എന്തിനാണെന്നും കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല ചോദിച്ചു. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറിന്റെ പ്രസ്‌താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘കേന്ദ്രം കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്ക് മോദി മാപ്പ് പറഞ്ഞു. രാജ്യത്തെ കൃഷി മന്ത്രി വീണ്ടും നിയമങ്ങളെ ന്യായീകരിക്കുന്നു. സമരം അവസാനിപ്പിച്ചതിന് പിന്നാലെ കർഷക വിരുദ്ധ ഗൂഢാലോചന നടക്കുകയാണ്’ – സുർജേവാല പറഞ്ഞു.
കാർഷിക നിയമങ്ങള്‍ പിന്‍വലിച്ചതിലുള്ള അതൃപ്‌തി പ്രകടിപ്പിക്കവേ നിയമം വീണ്ടും നടപ്പാക്കുമെന്ന സൂചന നൽകികൊണ്ടായിരുന്നു കേന്ദ്ര കൃഷി മന്ത്രി ഇന്ന് രംഗത്ത് വന്നത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഏറ്റവും വലിയ പരിഷ്‌കാരമായിരുന്നു കാര്‍ഷിക നിയമ ഭേദഗതിയെന്നും ചിലര്‍ക്കത് ഇഷ്‌ടമായില്ലെന്നും തോമര്‍ പറഞ്ഞു. അതേസമയം നിയമം പിന്‍വലിക്കേണ്ടി വന്നതിൽ നിരാശയില്ലെന്നും ഒരടി പിന്നോട്ട് പോയെങ്കിലും വീണ്ടും മുന്നോട്ട് വരുമെന്നും തോമര്‍ പറഞ്ഞിരുന്നു.
Read also: ‘ജയ് ശ്രീറാം’ വിളിക്കണം; ഗുഡ്‌ഗാവിൽ ക്രിസ്‌ത്യൻ പള്ളിക്ക് നേരെ ആക്രമണം