തിരുവനന്തപുരം: സർവകലാശാലകളിലെ അവസാന സെമസ്‌റ്റർ പരീക്ഷകൾ ജൂൺ 28 മുതൽ ആരംഭിക്കും. ബി.എഡ് അവസാന സെമസ്‌റ്റർ പരീക്ഷകൾ അതിന് മുൻപ് നടക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വൈസ് ചാൻസലർമാരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഫലപ്രഖ്യാപനം ഓഗസ്‌റ്റ് പത്തിന് മുൻപ് നടത്തും. ഇത് സംബന്ധിച്ച മാർഗനിർദേശങ്ങളും സർക്കാർ പുറത്തിറക്കി.
ആദ്യം ജൂൺ 15 മുതൽ പരീക്ഷകൾ നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും ലോക്ക്‌ഡൗണിനെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. ഓരോ പരീക്ഷയ്‌ക്കും ഇടയിലുള്ള ഇടവേളകൾ അതാത് യൂണിവേഴ്‌സിറ്റികൾക്ക് തീരുമാനിക്കാം. കോവിഡ് നിയന്ത്രണത്തിനുള്ള മാർഗനിർദേശങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പരീക്ഷാ കേന്ദ്രങ്ങളിൽ ഉറപ്പാക്കണം. ഓരോ പരീക്ഷക്ക് ശേഷവും ക്‌ളാസുകൾ അണുവിമുക്‌തമാക്കണം.
പരീക്ഷാ കേന്ദ്രത്തിലേക്ക് ഒരു പ്രവേശന കവാടം മാത്രമേ പാടുള്ളൂ. വിദ്യാർഥികൾ അറ്റൻഡൻസ് ഷീറ്റിൽ ഒപ്പ് രേഖപ്പെടുത്തേണ്ടതില്ല. പരീക്ഷ സുഗമമായി നടത്താൻ സ്‌ഥാപന മേധാവി, വിദ്യാർഥി പ്രതിനിധികൾ, അധ്യാപക രക്ഷാകർതൃ സമിതി പ്രതിനിധികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥർ, തദ്ദേശ പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി കമ്മിറ്റി രൂപവൽക്കരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
Also Read: പ്ളസ്‌ടു പ്രാക്‌ടിക്കല്‍ പരീക്ഷ നടത്താനുള്ള തീരുമാനം പുനപരിശോധിക്കണം; പ്രതിപക്ഷ നേതാവ്