ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗം നിയന്ത്രണ വിധേയമായ സാഹചര്യത്തിൽ രാജ്യ തലസ്‌ഥാനത്ത് ഇന്ന് മുതൽ ലോക്ക്ഡൗൺ ഭാഗികമായി നീക്കി തുടങ്ങും. 42 ദിവസത്തെ സമ്പൂർണ അടച്ചിടലിന് ശേഷമാണ് ഡെൽഹി ഇന്ന് ഭാഗികമായി തുറക്കുക.
അതേസമയം, ജൂൺ 7 വരെ അവശ്യസർവീസുകൾ മാത്രമാണ് അനുവദിക്കുകയെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി (ഡിഡിഎംഎ) അറിയിച്ചിട്ടുണ്ട്. ആളുകൾ അനാവശ്യമായി പുറത്തിറങ്ങാൻ അനുവദിക്കില്ല.
ദിവസവേതനക്കാരെയും, അത്തരം തൊഴിലാളികൾ ഉൾപ്പെടുന്ന മേഖലകളേയും കേന്ദ്രീകരിച്ചാകും ആദ്യഘട്ട അൺലോക്കിങ്. വ്യാവസായിക മേഖലകളിൽ ഉൽപാദന യൂണിറ്റുകൾ പ്രവർത്തിക്കാൻ അനുവദിക്കും. നിശ്‌ചിത എണ്ണത്തിൽ കവിയാതെയുള്ള തൊഴിലാളികളെ ഉപയോഗിച്ച് നിർമാണ പ്രവർത്തനങ്ങൾ നടത്താനും കഴിയും.
കോവിഡ് രണ്ടാം തരംഗം ഏറ്റവും മോശമായി ബാധിച്ച സംസ്‌ഥാനങ്ങളിൽ ഒന്നായിരുന്നു ഡെൽഹി. ഇന്നലെ 78 കോവിഡ് മരണങ്ങളാണ് ഇവിടെ റിപ്പോർട് ചെയ്‌തത്. ഒന്നരമാസത്തിന് ശേഷമാണ് ഡെൽഹിയിലെ പ്രതിദിന കോവിഡ് മരണസംഖ്യ 100ൽ താഴെയാകുന്നത്. ഇതോടെ ഡെൽഹിയിലെ ആകെ മരണസംഖ്യ 24,151 ആയി. ഇതുവരെ 14,25,000 കോവിഡ് കേസുകളും രാജ്യതലസ്‌ഥാനത്ത് റിപ്പോർട് ചെയ്‌തിട്ടുണ്ട്. ഇതിൽ 12,100 പേർ നിലവിൽ ചികിൽസയിൽ തുടരുകയാണ്.
Read also: ലോക്ക്‌ഡൗൺ; വ്യാജ പ്രചാരണങ്ങള്‍ക്ക് എതിരെ നടപടിയെന്ന് കണ്ണൂർ ജില്ലാ കലക്‌ടര്‍