കണ്ണൂർ : ചലച്ചിത്ര നടൻ ഉണ്ണികൃഷ്‌ണൻ നമ്പൂതിരി അന്തരിച്ചു. 97 വയസായിരുന്നു. പയ്യന്നൂർ സഹകരണ ആശുപത്രിയിൽ വച്ച് വൈകുന്നേരം 6 മണിയോടെയാണ് അന്തരിച്ചത്. കോവിഡ് ബാധിച്ചു ചികിൽസയിൽ കഴിഞ്ഞിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം കോവിഡ് മുക്‌തനായിരുന്നു. എന്നാൽ തുടർന്നും വാർദ്ധക്യ സഹജമായ അസുഖങ്ങൾ അലട്ടിയിരുന്നു. തുടർന്നാണ് മരണം സംഭവിച്ചത്.
മുത്തച്ഛൻ വേഷങ്ങളിലൂടെയാണ് ഉണ്ണികൃഷ്‌ണൻ നമ്പൂതിരി മലയാളസിനിമാ പ്രേക്ഷകർക്ക് പ്രിയങ്കരനായത്. സംഗീതസംവിധായകൻ കൈതപ്രം ദാമോദരന്റെ ഭാര്യാപിതാവ് കൂടിയാണ് ഉണ്ണികൃഷ്‌ണൻ നമ്പൂതിരി. 76ആം വയസിലാണ് ആദ്യമായി അദ്ദേഹം സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. 1996ൽ പുറത്തുവന്ന ദേശാടനം ആയിരുന്നു ഉണ്ണികൃഷ്‌ണൻ നമ്പൂതിരിയുടെ ആദ്യത്തെ ചിത്രം. കൈതപ്രത്തിന്റെ വീട്ടിലെത്തിയ സംവിധായകൻ ജയരാജ് തന്റെ ദേശാടനം എന്ന പുതിയ ചിത്രത്തിലേക്ക് മുത്തച്ഛൻ കഥാപാത്രമായി കൈതപ്രത്തിന്റെ ഭാര്യാപിതാവിനെ അഭിനയിപ്പിക്കാൻ താൽപര്യം പ്രകടിപ്പിക്കുകയായിരുന്നു. തുടർന്ന് നിരവധി ചിത്രങ്ങളിൽ അദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ഒരാൾ മാത്രം, കൈക്കുടന്ന നിലാവ്, കളിയാട്ടം എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ശ്രദ്ധ നേടിയ ചിത്രം കല്യാണരാമനിലേതാണ്. പിന്നീട് സൂപ്പർതാരമായ രജനീകാന്തിന്‍റെ ചിത്രമായ ചന്ദ്രമുഖിയിലും അദ്ദേഹം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. 1922 ഒക്‌ടോബർ 25ന് കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ കോറം പുല്ലേരി വാദ്ധ്യാരില്ലത്ത് നാരായണ വാദ്ധ്യാരുടെയും ദേവകി അന്തർജനത്തിന്റെയും മകനായാണ് ഉണ്ണികൃഷ്‌ണൻ നമ്പൂതിരിയുടെ ജനനം. പരേതയായ ലീല അന്തർജനം ആണ് അദ്ദേഹത്തിന്റെ ഭാര്യ. ദേവി, ഭവദാസ്, യമുന, കുഞ്ഞിക്കൃഷ്‌ണൻ എന്നിവരാണ് മക്കൾ.
Read also : യുപി നിയമസഭാ കൗൺസിൽ ഗാലറിയിൽ സവർക്കറുടെ ചിത്രം; പ്രതിഷേധവുമായി കോൺഗ്രസ്