ന്യൂഡെൽഹി: ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിലുണ്ടായ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭയും ലോക്‌സഭയും ഇന്നത്തേക്ക് പിരിഞ്ഞു. ഉച്ചയ്‌ക്ക് ശേഷം വീണ്ടും സഭ ചേരാന്‍ തീരുമാനിച്ചെങ്കിലും പ്രതിപക്ഷം ബഹളം തുടരുകയായിരുന്നു. നാളെയും സഭ ചേരുമ്പോള്‍ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ നീക്കം.
പുതിയ അംഗങ്ങളെ പ്രധാനമന്ത്രി പരിചയപ്പെടുത്തുന്ന അവസരത്തില്‍ തന്നെ പ്രതിപക്ഷം ബഹളമുണ്ടാക്കിയതില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വിമർശനം ഉന്നയിച്ചു. പ്രതിപക്ഷം പിഴവ് അംഗീകരിക്കണം. സഭാ മര്യാദകള്‍ പാലിക്കണം. സഭയുടെ അന്തസ് കാത്തുസൂക്ഷിക്കണം. പ്രധാനമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തിയത് അംഗീകരിക്കാനാകില്ലെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
ഇസ്രായേൽ ചാര സോഫ്‌റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് പ്രമുഖരുടെ ഫോൺ ചോർത്തിയതിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. രാജ്യസഭയില്‍ ബിനോയ് വിശ്വവും ലോക്‌സഭയില്‍ എന്‍കെ പ്രേമചന്ദ്രനുമാണ് നോട്ടീസ് നല്‍കിയത്. സഭാനടപടികള്‍ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നും ജനങ്ങളുടെ സ്വകാര്യത സര്‍ക്കാര്‍ അപകടത്തിലാക്കിയെന്നും നോട്ടീസില്‍ പറയുന്നു.
Read also: അനധികൃത നിർമാണമെന്ന് ആരോപണം; ലക്ഷദ്വീപിൽ മദ്രസ കെട്ടിടം പൊളിച്ചുനീക്കാൻ നോട്ടീസ്