കോഴിക്കോട്∙ ബേപ്പൂർ തുറമുഖത്തുനിന്ന് ലക്ഷദ്വീപിലേക്ക് ചരക്കുമായി പോയ യന്ത്രവൽക്കൃത ഉരു ആഴക്കടലിൽ മുങ്ങി. ഗുജറാത്ത് കച്ച് സ്വദേശികളായ 6 തൊഴിലാളികളെ തീരസംരക്ഷണ സേന രക്ഷിച്ച് തുറമുഖത്ത് എത്തിച്ചു.
ഇന്നലെ രാത്രിയാണ് സംഭവം. ഉരുവിലുണ്ടായിരുന്ന ആറ് തൊഴിലാളികളെയും കോസ്‌റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. പ്രതികൂല കാലവസ്‌ഥയാണ് അപകടത്തിന് കാരണമെന്ന് ക്യാപ്റ്റന്‍ ലത്തീഫ് പറഞ്ഞു.
ശനിയാഴ്‌ച രാത്രി 7.30ന് ബേപ്പൂരിൽനിന്ന് ആന്ത്രോത്ത് ദ്വീപിലേക്ക് പുറപ്പെട്ട മലബാർ ലൈറ്റ് എന്ന ഉരുവാണ് പുറംകടലിൽ 8.5 നോട്ടിക്കൽ മൈൽ അകലെ എൻജിനിൽ വെള്ളം കയറി മുങ്ങിയത്. യാത്രക്കിടെ 30 നോട്ടിക്കൽ മൈൽ അകലെ എത്തിയപ്പോഴാണ് എൻജിൻ മുറിയിൽ വെള്ളം കയറുന്നത് തൊഴിലാളികളുടെ ശ്രദ്ധയിൽപെട്ടത്. ഉടൻ ബേപ്പൂർ തീരത്തേക്ക് തിരിച്ചു വരുന്നതിനിടെ പുലർച്ചെ 2നാണ് ഉരു മുങ്ങിയത്.
അപകട വിവരം ഉടൻതന്നെ കോസ്‌റ്റ് ഗാര്‍ഡിനെ അറിയിച്ചതോടെയാണ് കൃത്യസമയത്ത് രക്ഷാപ്രവര്‍ത്തനം സാധ്യമായത്. ഉരുവിലുണ്ടായിരുന്ന ആറ് തൊഴിലാളികളെയും പരിക്കുകളൊന്നുമില്ലാതെ കരക്കെത്തിക്കാന്‍ കോസ്‌റ്റ് ഗാര്‍ഡിന് സാധിച്ചിട്ടുണ്ട്.
കോഴിക്കോട് സ്വദേശി അബ്‌ദുല്‍ റസാഖിന്റെ ഉടമസ്‌ഥതയിലുള്ളതാണ് ഉരു. സിമന്റ്, ഹോളോ ബ്രിക്‌സ് തുടങ്ങിയ കെട്ടിട നിര്‍മാണ വസ്‌തുക്കളും, ഭക്ഷ്യവസ്‌തുക്കളും, ഫര്‍ണിച്ചറും ഉള്‍പ്പടെ 300 ടണ്‍ ചരക്കാണ് ഉരുവിലുണ്ടായിരുന്നത്. ഇതിനു പുറമേ 14 പശുക്കളും ഉരുവില്‍ ഉണ്ടായിരുന്നു. ഉരുവിനും ചരക്കും ഉൾപ്പടെ ഏതാണ്ട് ഒരു കോടിയുടെ നാശനഷ്‌ടം ഉണ്ടായതായാണ് കണക്കാക്കുന്നത്.
Most Read: രാജ്യാന്തര നിലവാരമുള്ള ഡ്രൈവിംഗ് ലൈസൻസ് ഉടൻ; ഗതാഗത മന്ത്രി