കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ കാബൂൾ വിമാനത്താവളത്തിൽ ഉണ്ടായ ഇരട്ട സ്‌ഫോടനത്തിൽ തിരിച്ചടി നൽകി യുഎസ്. 13 യുഎസ് സൈനികർ ഉൾപ്പടെ 175ഓളം ജീവനുകളെടുത്ത ആക്രമണത്തിന്റെ ഉത്തരവാദികൾ മാപ്പർഹിക്കുന്നില്ലെന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ നേരത്തെ മുന്നറിയിപ്പ് നൽകുന്നു. കനത്ത തിരിച്ചടി നൽകുമെന്നും ബൈഡൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അഫ്‌ഗാനിലെ ഐഎസ് കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം നടത്തി. ഡ്രോണുകൾ വഴിയായിരുന്നു ആക്രമണം ആസൂത്രണം ചെയ്‌തത്.
യുഎസ് പ്രതിരോധ കേന്ദ്രമായ പെന്റഗൺ തിരിച്ചടി നൽകിയതായി സ്‌ഥിരീകരിച്ചു. കാബൂളിലെ ആക്രമണത്തിന്റെ സൂത്രധാരനെ വധിച്ചതായും പെന്റഗൺ വ്യക്‌തമാക്കി. അഫ്ഗാനിലെ നന്‍ഗര്‍ഹാര്‍ പ്രവിശ്യയിലായിരുന്നു യുഎസ് വ്യോമാക്രമണം. അഫ്‌ഗാനിലെ നന്‍ഗര്‍ഹാര്‍ പ്രവിശ്യയിലാണ് യുഎസ് ഡ്രോണ്‍ ആക്രമണം നടത്തിയത്.
കാബൂൾ ആക്രമണത്തിന്റെ സൂത്രധാരനെ സൈന്യം കൊന്നതായാണ് പ്രാഥമിക സൂചനകളെന്ന് ആക്രമണത്തിന് പിന്നാലെ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ക്യാപ്‌റ്റൻ ബില്‍ അര്‍ബന്‍ പ്രസ്‌താവനയിൽ പറഞ്ഞു. യുഎസ് ആക്രമണത്തില്‍ സാധാരണക്കാര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. ബൈഡനാണ് ആക്രമണത്തിന് ഉത്തരവിട്ടത്.
വ്യാഴാഴ്‌ച രാത്രി കാബൂൾ വിമാനത്താവളത്തില്‍ നടന്ന ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം അഫ്‌ഗാനിലെ ഐഎസ്‌ഐഎല്‍ (ഐഎസ്‌ഐഎസ്) ഏറ്റെടുത്തിരുന്നു. ഖൊറാസന്‍ പ്രവിശ്യയിലെ ഇസ്‌ലാമിക് സ്‌റ്റേറ്റ്, ഐഎസ്‌കെപിയാണ് ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്ത് എത്തിയത്.
അതേസമയം, കാബൂളിൽ രക്ഷാദൗത്യവുമായി മുന്നോട്ട് പോകുമെന്നാണ് യുഎസ് നിലപാട്. വീണ്ടും ഐഎസ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന് പെന്റഗൺ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അയ്യായിരത്തിൽ അധികം പേരാണ് അഫ്‌ഗാൻ വിടാനുറച്ച് കാബൂൾ വിമാനത്താവളത്തിൽ തുടരുന്നത്. രണ്ടാഴ്‌ച മുൻപ് തുടങ്ങിയ ഒഴിപ്പിക്കലിൽ ഇതുവരെ 1,11,000ത്തിൽ കൂടുതൽ ആളുകൾ രാജ്യം വിട്ടതായി വൈറ്റ് ഹൗസ് അറിയിച്ചു.
Also Read: നെഹ്‌റുവിനേയും ഒഴിവാക്കി ഐസിഎച്ച്ആര്‍; പകരം സവര്‍ക്കര്‍ സ്വാതന്ത്ര്യസമര സേനാനി