വാഷിംഗ്‌ടൺ: അമേരിക്കക്കാർക്കുള്ള കോവിഡ് വാക്‌സിൻ നിർമിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും അതിനുശേഷം മാത്രമേ മറ്റു രാജ്യങ്ങൾക്ക് വാക്‌സിൻ നിർമിക്കുന്നതിനുള്ള അസംസ്‌കൃത വസ്‌തുക്കൾ നൽകുന്നത് പരിഗണിക്കാൻ കഴിയൂവെന്ന് വ്യക്‌തമാക്കി അമേരിക്ക. അസംസ്‌കൃത വസ്‌തുക്കളുടെ കയറ്റുമതി നിയന്ത്രിക്കരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്മെന്റ് വക്‌താവ് നെഡ് പ്രൈസ് ഇക്കാര്യം അറിയിച്ചത്.
കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിൽ വാക്‌സിൻ നിർമാണവും മന്ദഗതിയിലാണ്. യുഎസിൽ നിന്നും വാക്‌സിൻ നിർമാണത്തിനുള്ള അസംസ്‌കൃത വസ്‌തുക്കളുടെ ഇറക്കുമതി ഇല്ലാത്തതാണ് ഇതിന്റെ പ്രധാന കാരണം. അതിനാൽ നിയന്ത്രണം നീക്കാനുള്ള ഇന്ത്യയുടെ ആവശ്യം എപ്പോൾ പരിഗണിക്കുമെന്ന ചോദ്യത്തിന് “അമേരിക്കയാണ് ആദ്യം. അമേരിക്കൻ ജനതക്ക് വാക്‌സിനേഷൻ വിജയകരമായി നടത്തിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ” എന്നാണ് പ്രൈസ് മറുപടി പറഞ്ഞു.
മറ്റേതു രാജ്യത്തെക്കാളും അമേരിക്കയെയാണ് കോവിഡ് രൂക്ഷമായി ബാധിച്ചത്. ഏറ്റവുമധികം കോവിഡ് മരണങ്ങൾ ഉണ്ടായതും ഇവിടെയാണ്. ഇതിനാൽ അമേരിക്കക്കാണ് മുൻഗണന. ബാക്കി രാജ്യങ്ങൾക്ക് വേണ്ടിയും തങ്ങളാൽ കഴിയുന്ന സഹായം ചെയ്യുമെന്നും പ്രൈസ് പറഞ്ഞു.
ഇന്ത്യയുടെ ആവശ്യം മനസിലാക്കുന്നുവെന്നും വിഷയം പരിഗണിക്കുമെന്നും യുഎസ് നേരത്തെ ഉറപ്പ് നൽകിയിരുന്നു. അമേരിക്കയുടെ പ്രതിരോധ ഉൽപാദന നിയമം (ഡിപിഎ) അനുസരിച്ച് ആഭ്യന്തര ഉപയോഗത്തിന് പ്രഥമ പരിഗണന നൽകുന്നതിനാലാണ് കയറ്റുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തിയതെന്നും യുഎസ് ഇന്ത്യയെ അറിയിച്ചിരുന്നു.
Read also: ബോംബ് ഭീഷണി കേസ്; ഒരു പോലീസ് ഉദ്യോഗസ്‌ഥൻ കൂടി അറസ്‌റ്റിൽ