തിരുവനന്തപുരം: ഭരണം അട്ടിമറിക്കാൻ വൻതോതിൽ പണവും അന്വേഷണ ഏജൻസികളെയും ഉപയോഗിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എൽഡിഎഫ് സംഘടിപ്പിച്ച വെബ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ തകർക്കാൻ അവിശുദ്ധ കൂട്ടുകെട്ടാണ് എന്നായിരുന്നു കോൺഗ്രസിനെയും ബിജെപിയെയും കടന്നാക്രമിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രസ്‌താവന.
എംഎൽഎമാരെ വിലക്കെടുത്ത് സർക്കാരിനെ അട്ടിമറിക്കുന്ന ജീർണ സംസ്‌കാരം കേരളത്തിൽ ഇല്ല. അതുകൊണ്ടാണ് അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ബിജെപി രാഷ്‌ട്രീയ വേട്ട നടത്തുന്നത്. അതിന് തപ്പുകൊട്ടി കോൺഗ്രസും ലീഗും കൂടെ നിൽക്കുകയാണ്. എന്നാൽ വർഗീയതയോട് ഒരു വിട്ടുവീഴ്‌ചയും ചെയ്യില്ല. നാല് വോട്ടിന് വേണ്ടി രാഷ്‌ട്രീയ ചെറ്റത്തരം കാണിക്കാൻ എൽഡിഎഫിനെ കിട്ടില്ല. യുഡിഎഫും ബിജെപിയും പരസ്‌പരം സഹായിക്കുന്നു. പലയിടത്തും പൊതു സ്വതന്ത്രർ ഉണ്ട്. ഇവർക്ക് വേണ്ടി ഇരു കൂട്ടരും പ്രചാരണം നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങളെ ഭിന്നിപ്പിക്കുന്ന നടപടികളാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് പൗരത്വ ഭേദഗതി നിയമം. അതിനെതിരെ ഏറ്റവും കൂടുതൽ പ്രതിഷേധം ഉണ്ടായത് കേരളത്തിൽ നിന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ആർജിസിബി ക്യാമ്പസിന് ഗോൾവാൾക്കറുടെ പേര്; എതിർത്ത് സിപിഎമ്മും കോൺഗ്രസും