ലഖ്‌നൗ: യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്‌ഥാനാര്‍ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ കടുത്ത ആരോപണങ്ങളുമായി മഹിളാ കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് പ്രിയങ്ക മൗര്യ. പണം വാങ്ങിയും ജാതി നോക്കിയുമാണ് കോണ്‍ഗ്രസ് സീറ്റ് നല്‍കുന്നതെന്നാണ് മൗര്യയുടെ ആരോപണം. ഒബിസി വിഭാഗത്തില്‍പ്പെട്ട ആളായതിനാൽ തനിക്ക് സീറ്റ് നിഷേധിച്ചു എന്നാണ് ഇവർ കുറ്റപ്പെടുത്തുന്നത്.
യുപിയിൽ ‘ഞാന്‍ പെണ്ണാണ്, എനിക്ക് പോരാടാനാകും’ പ്രചാരണ ക്യാംപയിനിന്റെ പോസ്‌റ്ററുകളിലെ മുഖവും മുന്‍നിര പ്രവര്‍ത്തകയുമായിരുന്നു മൗര്യ. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെയായിരുന്നു മൗര്യയുടെ രൂക്ഷവിമര്‍ശനം. പ്രചാരണത്തിനായി തന്നെ കോണ്‍ഗ്രസ് ഉപയോഗിച്ചെന്നും എന്നാല്‍ തിരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥിയായി മറ്റൊരാളെ പരിഗണിച്ചെന്നും അവര്‍ പറഞ്ഞു.
“മണ്ഡലത്തില്‍ കഠിനാധ്വാനം ചെയ്‌തിട്ടും യുപി നിയമസഭ തിരഞ്ഞെടുപ്പില്‍ ടിക്കറ്റ് ലഭിക്കാത്തതില്‍ എനിക്ക് സങ്കടമുണ്ട്. ‘ഞാന്‍ പെണ്ണാണ്, എനിക്ക് പോരാടാനാകും’ എന്ന ക്യാംപയിനിനായി എന്റെ മുഖം കോണ്‍ഗ്രസ് ഉപയോഗിച്ചു. സ്‌ഥാനാര്‍ഥി ടിക്കറ്റ് ലഭിക്കാന്‍ പണം ആവശ്യപ്പെട്ട് എന്റെ ലാന്‍ഡ്‌ഫോണിലേക്ക് ഒരു കോള്‍ വന്നിരുന്നു. എന്നാല്‍ അത് നിരസിച്ചു. ഒരു മാസം മുമ്പ് പാര്‍ട്ടിയിലെത്തിയവര്‍ക്കും സീറ്റ് നല്‍കി. താഴെത്തട്ടില്‍ എന്താണ് നടക്കുന്നതെന്ന് അറിയിക്കാന്‍ പ്രിയങ്ക ഗാന്ധിക്ക് സന്ദേശം അയക്കാന്‍ ആഗ്രഹിക്കുന്നു’ -മൗര്യ പറഞ്ഞു.
125 സ്‌ഥാനാര്‍ഥികളെ ഉൾപ്പെടുത്തി ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്‌ഥാനാര്‍ഥി പട്ടിക വ്യാഴാഴ്‌ച കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഇതില്‍ 50 സ്‍ത്രീകളെയും ഉള്‍പ്പെടുത്തി. യുപി തിരഞ്ഞെടുപ്പില്‍ 40ശതമാനം സ്‍ത്രീകള്‍ക്ക് സീറ്റ് നല്‍കുമെന്ന് പ്രിയങ്ക ഗാന്ധി നേരത്തേ വ്യക്‌തമാക്കിയിരുന്നു.
Read also: പശ്‌ചിമ ബംഗാളിലെ ട്രെയിനപകടം; യന്ത്രത്തകരാർ മൂലമെന്ന് അധികൃതർ