കണ്ണൂർ: ജില്ലയിൽ വാക്‌സിനേഷന് വേണ്ടിയുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ആദ്യഘട്ട കുത്തിവെപ്പിനുള്ള വാക്‌സിൻ കഴിഞ്ഞ ദിവസം എത്തിച്ചിരുന്നു. 32,150 ഡോസ് കോവിഷീൽഡ് വാക്‌സിൻ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡിന് കീഴിൽ കക്കാടുള്ള ജില്ലാ മരുന്ന് സംഭരണ വിതരണ കേന്ദ്രത്തിലേക്കാണ് എത്തിച്ചത്.
ഓരോ കേന്ദ്രത്തിലേക്കും ആരോഗ്യ വകുപ്പിന്റെ വാഹനത്തിലായിരിക്കും വാക്‌സിൻ എത്തിക്കുക. രണ്ട് ഡോസ് വീതം നൽകാനുള്ള വാക്‌സിനാണ് നിലവിൽ ജില്ലയിൽ എത്തിച്ചിരിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായിട്ടുള്ള ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യ ഘട്ടത്തിൽ വാക്‌സിൻ നൽകുക.
സർക്കാർ മേഖലയിലെ 10,563, സ്വകാര്യ മേഖലയിലെ 10,670 ആരോഗ്യ പ്രവർത്തകരടക്കം 27,233 പേർ ഇതിനോടകം വാക്‌സിനേഷനായി രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. 9 കേന്ദ്രങ്ങളാണ് ജില്ലയിൽ സജ്‌ജമാക്കിയിരിക്കുന്നത്. ഇവിടങ്ങളിലായി 900 പേർക്ക് ഇന്ന് വാക്‌സിൻ നൽകും.
വാക്‌സിൻ എടുത്ത് കഴിഞ്ഞാലും കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
Also Read: ഷഫീഖിന്റെ മരണം; അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് ബന്ധുക്കള്‍; മുഖ്യമന്ത്രിക്ക് പരാതി നല്‍കും