കോട്ടയം: റിമാന്റിലിരിക്കെ മരിച്ച ഷഫീഖിന്റെ കേസ് അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് ആരോപിച്ച് കുടുംബം. കാര്യക്ഷമമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കും.
മരിച്ചു രണ്ട് ദിവസമായിട്ടും അന്വേഷണം എങ്ങും എത്തിയിട്ടില്ലെന്ന് ചൂണ്ടികാട്ടിയാണ് കുടുംബം മുഖ്യമന്ത്രിയെ കാണാന്‍ ഒരുങ്ങുന്നത്. പോലീസിനെതിരെയുള്ള ആരോപണമായതിനാല്‍ ആഭ്യന്തര വകുപ്പിന് കീഴിലുള്ള ഒരു ഏജന്‍സി അന്വേഷിച്ചാല്‍ സത്യാവസ്‌ഥ പുറത്തു വരുമോയെന്ന ആശങ്കയും കുടുംബത്തിനുണ്ട്.
അതേസമയം, ഷഫീഖിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ജയില്‍ ഡിഐജി നാളെ ഡിജിപിക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഷഫീഖിനെ പാര്‍പ്പിച്ചിരുന്ന പോസ്‌റ്റല്‍ സ്‌കൂളിലെത്തിയും എറണാകുളം ജനറല്‍ ആശുപുത്രിയില്‍ എത്തിയും ജയില്‍ ഡിഐജി സാം താങ്കയ്യന്‍ തെളിവെടുപ്പ് നടത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ ശേഖരിച്ചു. മനുഷ്യാവകാശ കമ്മീഷനും ജയില്‍ ഡിജിപിയോടും കോട്ടയം ജില്ലാ പോലീസ് മേധാവിയോടും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
നിരീക്ഷണത്തിലിരിക്കെ ഷഫീഖിന്‍ അപസ്‌മാരം ഉണ്ടായെന്ന ജയില്‍ വകുപ്പിന്റെ വിശദീകരണവും കുടുംബം തള്ളിയിട്ടുണ്ട്. ഷഫീഖിന് ജീവിതത്തില്‍ ഇത് വരെ അപസ്‌മാരം ഉണ്ടായിട്ടില്ലെന് കുടുംബം പറഞ്ഞു. പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ തലക്കേറ്റ ക്ഷതമാണ് മരണ കാരണമെന്നാണ് ഫോറന്‍സിക് വിദഗ്‌ധരുടെ പ്രാഥമിക നിഗമനം.
കഴിഞ്ഞ 11ആം തീയതിയാണ് സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പളളിയില്‍ വെച്ച് ഷഫീഖിനെ ഉദയംപേരൂര്‍ പോലീസ് കസ്‌റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് റിമാന്‍ഡ് ചെയ്‌ത ഷഫീഖ് 13നാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപുത്രിയില്‍ മരിച്ചത്. കാക്കനാട് ജയിലില്‍ വെച്ചു അപസ്‌മാരം ഉണ്ടായതിനെ തുടര്‍ന്ന് വിദഗ്‌ധ ചികില്‍സക്കായി മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു.
Read Also: വ്യാപക പ്രതിഷേധം; വാട്‌സാപ് സ്വകാര്യനയം ഉടൻ നടപ്പാക്കില്ല