കൊച്ചി: എറണാകുളം ഉദയംപേരൂര്‍ പോലീസ് കസ്‌റ്റഡിയിലെടുത്ത് റിമാന്‍ഡില്‍ കഴിയവേ മരിച്ച ഷഫീക്കിന്റെ പോസ്‌റ്റുമോര്‍ട്ടം പൂര്‍ത്തിയായി. മരണകാരണം തലക്കേറ്റ ക്ഷതമാണെന്നാണ് പ്രാഥമിക നിഗമനം. പോസ്‌റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.
ഷഫീക്കിന് തലയുടെ മുന്‍ഭാഗത്ത് ക്ഷതമേറ്റിട്ടുണ്ട്. ഇടതുകണ്ണിന് മുകളിലായി മുറിവുണ്ട്. ആന്തരിക രക്‌തസ്രാവം മരണത്തിലേക്ക് നയിച്ചു. പരിക്കുണ്ടാകാന്‍ കാരണം വീഴ്‌ച മൂലമാണോ മര്‍ദ്ദനം മൂലമാണോ എന്ന് സ്‌ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. നാളെ കോട്ടയം മെഡിക്കല്‍ കോളേജിലും തെളിവെടുപ്പ് നടത്തിയ ശേഷമാകും ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
റിമാന്‍ഡിലായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി ഷഫീക്കിനെ അപസ്‌മാരവും ഛര്‍ദിയും കാരണമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ശസ്‌ത്രക്രിയക്ക് വിധേയമാക്കും മുന്‍പാണ് മരിച്ചത്. തലക്ക് പിന്നില്‍ മുറിവുകള്‍ ഉണ്ടെന്നും ഇത് പൊലീസ് മര്‍ദ്ദനത്തില്‍ ഉണ്ടായതാണെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
ബന്ധുക്കളുടെ ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണത്തിന് ജയില്‍ ഡിജിപി ഋഷിരാജ് സിങ് ഉത്തരവിട്ടത്. പ്രതിയെ റിമാന്‍ഡില്‍ പ്രവേശിപ്പിച്ചിരുന്ന ബോര്‍സ്‌റ്റല്‍ സ്‌കൂളിലും ജനറല്‍ ആശുപത്രിയിലുമെത്തി ഡിഐജി സാം തങ്കയ്യന്റെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തി. ജയിലിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. സാമ്പത്തിക തട്ടിപ്പു കേസിലാണ് ഷെഫീക്കിനെ പോലീസ് കസ്‌റ്റഡിയില്‍ എടുത്തത്. വൃദ്ധയെ കബളിപ്പിച്ച് പണം തട്ടിയെന്നാണ് കേസ്.
Read Also: വെൽഫെയർ പാർട്ടിയെ മുല്ലപ്പള്ളിക്ക് നന്നായി അറിയാം; മുഖ്യമന്ത്രി