കണ്ണൂർ: ജില്ലയിൽ ഇന്ന് 51 കേന്ദ്രങ്ങളിലായി വാക്‌സിൻഷൻ നടക്കുമെന്ന് ജില്ലാ മെഡിക്കൽ വിഭാഗം അറിയിച്ചു. എല്ലാ കേന്ദ്രങ്ങളിലും സ്‌പോർട് രജിസ്‌ട്രേഷൻ വഴി കോവിഷീൽഡ് വാക്‌സിനാണ് നൽകുന്നത്. ആവശ്യമുള്ളവർ അതാത് വാർഡുകളിലെ ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, വാർഡ് അംഗങ്ങൾ എന്നിവർ വഴി മുൻകൂട്ടി അപ്പോയ്‌ന്റ്മെന്റ് എടുത്ത് വാക്‌സിൻ ലഭ്യത ഉറപ്പു വരുത്തണം. 18 വയസിന് മുകളിലുള്ളവർക്ക് ഒന്നാമത്തെയും രണ്ടാമത്തെയും ഡോസ് വാക്‌സിൻ നൽകും.
മൊബൈൽ ലാബ് സംവിധാനം വഴി ജില്ലയിൽ ഇന്ന് സൗജന്യമായി ആർടിപിസിആർ കോവിഡ് പരിശോധനയും നടക്കുന്നുണ്ട്. എട്ട് കേന്ദ്രങ്ങളിലായാണ് പരിശോധന നടത്തുന്നത്. അതേസമയം, ഇകെ നായനാർ മെമ്മോറിയൽ സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ 17ന് പരിശോധനയ്‌ക്ക് വിധേയരായ മൂന്ന് പേർക്ക് കോവിഡ് പോസിറ്റീവ് ആയതിനാൽ അന്നേ ദിവസം ആശുപത്രിയിൽ എത്തിയ രോഗികളും കൂട്ടിരിപ്പുകാരും കോവിഡ് പരിശോധനയ്‌ക്ക് വിധേയരാകണമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, കോവിഡ് രൂക്ഷമായ അഞ്ച് തദ്ദേശ സ്‌ഥാപനങ്ങളിലെ വാർഡുകളിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ട്രിപ്പിൾ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. വീക്കിലി ഇൻഫെക്‌ഷൻ പോപ്പുലേഷൻ റേഷ്യോ (ഡബ്ളിയൂഐപിആർ) അടിസ്‌ഥാനമാക്കിയാണ് ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചത്. ആന്തൂർ, കൂത്തുപറമ്പ്, പയ്യന്നൂർ, തളിപ്പറമ്പ്, ശ്രീകണ്‌ഠപുരം എന്നീ തദ്ദേശ സ്‌ഥാപനങ്ങളിലെ വിവിധ വാർഡുകളിലാണ് നിയന്ത്രണങ്ങൾ നടപ്പിലാക്കിയത്. ഇന്ന് മുതൽ രണ്ടാഴ്‌ചത്തേക്കാണ് ലോക്ക്‌ഡൗൺ.
Read Also: വലിയങ്ങാടിയിൽ മോഷണം തുടർക്കഥ; 30,000 രൂപയും കമ്പ്യൂട്ടർ ഹാർഡ്‍ഡിസ്‌കും കവർന്നു