കോഴിക്കോട്: നഗരത്തിൽ മോഷണം തുടർക്കഥ. കഴിഞ്ഞ ദിവസം വലിയങ്ങാടിയിലെ പലചരക്ക് മൊത്തവ്യാപാര കടയായ ബഷീർ ട്രേഡേഴ്‌സ്, പള്ളിപ്പുറം ബ്രദേഴ്‌സ് എന്നീ കടകളിലാണ് മോഷണം നടന്നത്. പള്ളിപ്പുറം ബ്രദേഴ്‌സിൽ നിന്ന് കമ്പ്യൂട്ടർ ഹാർഡ്‌ഡിസ്‌കും അലമാരിയിൽ സൂക്ഷിച്ച 5,000 രൂപയും, ബഷീർ ട്രേഡേഴ്‌സിൽ നിന്ന് 25,000 രൂപയുമാണ് കവർച്ച നടത്തിയത്. സംഭവത്തിൽ ടൗൺ സ്‌റ്റേഷൻ ഇൻസ്‌പെക്‌ടർ പി രാജേഷിന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഷട്ടറിന്റെ പൂട്ടുപൊളിച്ചാണ് മോഷ്‌ടാവ് ഉള്ളിലേക്ക് കടന്നത്. പള്ളിപ്പുറം ബ്രദേഴ്‌സിലെ സിസിടിവി ക്യാമറയും ബ്ളോക്ക് ചെയ്‌തിരുന്നു. തുടർന്ന് കടക്കുള്ളിലെ കമ്പ്യൂട്ടർ കത്തിച്ച് ഹാർഡ്‌ഡിസ്‌ക് കൊണ്ടുപോവുകയായിരുന്നു. അലമാരയിൽ സൂക്ഷിച്ച പണവും കവർന്നു. ബഷീർ ട്രേഡേഴ്‌സിൽ നിന്ന് പണം മാത്രമാണ് മോഷ്‌ട്ച്ചത്. വലിയങ്ങാടിയിൽ നാല് ദിവസം മുൻപ് അഞ്ചു കടകളിലും മോഷണം നടന്നിരുന്നു. എല്ലാ കടകളിലും മോഷണം നടത്തിയതെന്ന് ഒരാളാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്‌തമായതായി പോലീസ് പറഞ്ഞു.
ഇതിൽ ഒരു കടയിൽ നിന്ന് 16,000 രൂപയും കവർന്നിരുന്നു. പറയഞ്ചേരിയിലെ ഡിസ്‌കോം മൊബൈൽ ഫോൺ, ലാപ്ടോപ്പ് സർവീസ് സെന്ററിൽ നിന്ന് രണ്ടര ലക്ഷം വിലവരുന്ന ഫോണുകളും 11,000 രൂപയുമാണ് മോഷണം പോയത്. ഇവിടെ നിന്ന് ലഭിച്ച വിരലടയാളങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. അതേസമയം, രാത്രിയിൽ വലിയങ്ങാടിയിൽ പോലീസ് പട്രോളിംഗ് ശക്‌തമാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്‌ഥൻ മെഡിക്കൽ കോളേജ് സ്‌റ്റേഷൻ ഇൻസ്‌പെക്‌ടർ ബെന്നി ലാലു പറഞ്ഞു.
Read Also: വൈത്തിരിയിൽ ലോക്ക്‌ഡൗൺ നീട്ടി