ന്യൂഡെൽഹി: രാജ്യത്ത് 2021 അവസാനത്തോടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനുള്ള പദ്ധതി രേഖ കേന്ദ്ര സർക്കാർ സുപ്രീം കോടതിയില്‍ സമർപ്പിച്ചു. 18 വയസ് മുതല്‍ മുകളിലോട്ടുള്ളവരുടെ വാക്‌സിനേഷന് 188 കോടി വാക്‌സിന്‍ ഡോസുകള്‍ വേണ്ടി വരും. 12നും 18നും ഇടയിൽ പ്രായമുള്ള കുട്ടികള്‍ക്ക് ഭാവിയില്‍ സൈഡസ് കാഡില വാക്‌സിന്‍ ലഭ്യമാക്കും. 13 മുഖ്യമന്ത്രിമാരുടെയും ആരോഗ്യ മന്ത്രിമാരുടെയും കത്ത് പരിഗണിച്ചാണ് വാക്‌സിന്‍ നയം ഭേദഗതി ചെയ്‌തതെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു.
സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ് അടുത്ത ബുധനാഴ്‌ച പരിഗണിക്കാനിരിക്കേയാണ് വാക്‌സിന്‍ നയത്തിലെ ഭേദഗതിയും വാക്‌സിനേഷന്‍ ദൗത്യത്തിലെ പുരോഗതിയും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്.
ജൂലൈ 31ഓടെ 51.6 കോടി വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് ലഭ്യമാക്കും. ഓഗസ്‌റ്റ് മുതല്‍ ഡിസംബര്‍ വരെ 135 കോടി വാക്‌സിന്‍ ഡോസുകള്‍ ലഭ്യമാക്കാനാണ് ശ്രമം. ഇതുവരെ അഞ്ച് വാക്‌സിനുകള്‍ക്ക് അംഗീകാരം നല്‍കി. കൂടുതല്‍ വിദേശ വാക്‌സിന്‍ കമ്പനികളുമായി ചര്‍ച്ച പുരോഗമിക്കുന്നു. സംസ്‌ഥാനങ്ങള്‍ ചൂണ്ടിക്കാണിച്ച പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് വാക്‌സിന്‍ നയം ഭേദഗതി ചെയ്‌തു. ശതകോടീശ്വരനും പാവപ്പെട്ടവനും ഒരുപോലെ സൗജന്യ വാക്‌സിന് അവകാശമുണ്ട്; കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു.
ഇന്റര്‍നെറ്റോ ഡിജിറ്റല്‍ ഉപകരണങ്ങളോ ഇല്ലാത്തവര്‍ക്ക് തൊട്ടടുത്ത വാക്‌സിനേഷന്‍ കേന്ദ്രത്തെ സമീപിക്കാം. വാക്‌സിനേഷന്‍ ദൗത്യത്തില്‍ സ്വകാര്യ ആശുപത്രികളുടെ പങ്ക് അഭിലഷണീയമാണ്. ‘ഡോര്‍ ടു ഡോര്‍’ വാക്‌സിനേഷന്‍ പ്രായോഗികമല്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
Most Read: പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് ലഡാക്കിൽ