കോഴിക്കോട്: ജില്ലയിൽ വാക്‌സിൻ ബുക്ക് ചെയ്യാനായി സാധിക്കാത്തവർക്ക് പുതിയ സംവിധാനവുമായി ആരോഗ്യ വകുപ്പ്. ഉൾപ്രദേശങ്ങളിൽ താമസിക്കുന്നവർ, ദാരിദ്ര രേഖയ്‌ക്ക് താഴെ ഉള്ളവർ, സ്‍മാർട്ട് ഫോൺ, കമ്പ്യൂട്ടർ, ഇന്റെർനെറ്റ് തുടങ്ങിയ നൂതന സംവിധാനങ്ങൾ ഇല്ലാത്ത ജില്ലയിലെ സാധാരക്കാരായ ജനങ്ങൾക്ക് ഇനി മുതൽ അവരവരുടെ വാർഡ് തലത്തിൽ കോവിഡ് രജിസ്ട്രേഷൻ നടത്താം. ഇതിനായി ആരോഗ്യ വകുപ്പ് വാർഡ് തലത്തിൽ പ്രത്യേക പരിപാടി സംഘടിപ്പിക്കും.
കോവിഡ് പ്രതിരോധ വാക്‌സിൻ ബുക്കിങ് നടത്താൻ സാധാരണക്കാർക്ക് സാധിക്കുന്നില്ലെന്ന പരാതിയെ തുടർന്നാണ് ആരോഗ്യ വകുപ്പ് ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി, വാർഡ് തലത്തിൽ പ്രത്യേക രജിസ്ട്രേഷൻ ക്യാമ്പ് നടത്തും. വീടുകളിലോ, പൊതുസ്‌ഥലങ്ങളിലോ ആശാവർക്കർമാർ മുഖേന ക്യാമ്പ് നടത്തും. അവർ മുഖാന്തരം ആളുകൾക്ക് ‘കോവിൻ’ പോർട്ടലിൽ പേര് രജിസ്‌റ്റർ ചെയ്യാം. ഇവരുടെ വാക്‌സിൻ രജിസ്‌ട്രേഷൻ ജൂലൈ 31ന് മുൻപ് പൂർത്തിയായെന്ന് ആശാവർക്കർമാർ ഉറപ്പ് വരുത്തണം. പിന്നീട് ക്യാമ്പുകളിൽ വെച്ചും ആശുപത്രികളിൽ വെച്ചും വാക്‌സിൻ നൽകും.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, നഗര ആരോഗ്യ കേന്ദ്രങ്ങൾ, മറ്റ് ആരോഗ്യ സ്‌ഥാപനങ്ങൾ, എന്നിവയുടെ സഹകരണത്തോടെയും രജിസ്‌ട്രേഷൻ സംഘടിപ്പിക്കും. ഓരോ വാർഡിലും എത്രപേർക്ക് വാക്‌സിൻ നൽകാനുണ്ട് എന്നറിയാൻ കൂടിയാണ് ആരോഗ്യ വകുപ്പ് ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.
Read Also: രാജ്യത്ത് 68 ശതമാനം പേരിലും കോവിഡിന് എതിരെയുള്ള ആന്റി ബോഡി; സർവേ റിപ്പോർട്