ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്‌സിൻ വിതരണത്തിന്റെ അടുത്ത ഘട്ടത്തിൽ 50 വയസിന് മുകളിലുള്ളവർക്കും വാക്‌സിൻ ലഭ്യമാക്കും. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കുമാണ് വാക്‌സിൻ വിതരണം ചെയ്‌തത്. രണ്ടാം ഘട്ടത്തിൽ 60 വയസിന് മുകളിലുള്ള പൗരൻമാർക്കും വാക്‌സിൻ ലഭിച്ചു.
നാഷണൽ എക്‌സ്‌പേർട് ഗ്രൂപ്പ് ഓൺ വാക്‌സിൻ അഡ്‌മിനിസ്‌ട്രേഷൻ ഫോർ കോവിഡ് തയാറാക്കിയ പട്ടികയിൽ പ്രഥമ പരിഗണന നൽകിയിരുന്നത് 30 ദശലക്ഷത്തോളം വരുന്ന ആരോഗ്യ പ്രവർത്തകർക്കും മുന്നണി പോരാളികൾക്കും ആയിരുന്നു. ഒരേ സമയം രാജ്യത്തെ 130 കോടി ജനങ്ങൾക്കും വാക്‌സിൻ നൽകുക എന്നുള്ളത് പ്രായോഗികം അല്ലാത്തതിനാൽ തന്നെ മുൻഗണനാ അടിസ്‌ഥാനത്തിലാണ് രാജ്യത്ത് വാക്‌സിൻ വിതരണം പുരോഗമിക്കുന്നത്.
രണ്ടാം ഘട്ടത്തിൽ 60 വയസിന് മുകളിലുള്ളവർക്കൊപ്പം അസുഖബാധിതനായ 45 വയസിന് മുകളിലുള്ളവർക്കും വാക്‌സിൻ വിതരണം ചെയ്‌തിരുന്നു. മൂന്നാം ഘട്ടത്തിൽ 50 വയസിന് മുകളിലുള്ളവർക്ക് ലഭ്യമാക്കാനാണ് കേന്ദ്ര തീരുമാനം.
ഇതിനോടകം രാജ്യത്ത് രണ്ട് കോടിയിലധികം പേർക്ക് കോവിഡ് പ്രതിരോധ വാക്‌സിൻ നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ പേർക്ക് വാക്‌സിൻ നൽകാനാണ് കേന്ദ്രത്തിന്റെ ശ്രമം.
Also Read: ഇന്ത്യ കോവിഡ്; രോഗികളുടെ എണ്ണത്തിൽ വൻ വർധന