റോം: കരാർ അനുസരിച്ച് വാക്‌സിൻ നൽകാത്തതിൽ അതൃപ്‌തരായി യുഎസ് മരുന്ന് കമ്പനിയായ ഫൈസറിനെതിരെ നിയമനടപടിക്ക് ഒരുങ്ങി ഇറ്റലി. മുൻകൂട്ടി ഓർഡർ ചെയ്‌ത വാക്‌സിൻ എത്തിക്കുന്നതിലുണ്ടായ കാലതാമസമാണ് ഇറ്റലിയെ ഫൈസറിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിലേക്ക് നയിച്ചത്.
സിവിൽ-ക്രിമിനൽ നടപടികൾ സ്വീകരിക്കുന്നതിനായി ഇറ്റലിയിലെ പ്രാദേശിക ഗവർണർമാരുടെ പിന്തുണ ഉറപ്പുവരുത്തിയിട്ടുള്ളതായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന ഡൊമെനികോ അർസുരി പറഞ്ഞു. വരും ദിവസങ്ങളിലെ ഇത്തരം നിയമനടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തതായി ചൊവ്വാഴ്‌ച വൈകിട്ട് പുറത്തിറക്കിയ പ്രസ്‌താവനയിൽ അദ്ദേഹം അറിയിച്ചു. ഇറ്റാലിയൻ പൗരൻമാരുടെ ആരോഗ്യ സംരക്ഷണത്തിൽ യാതൊരു വിട്ടുവീഴ്‌ചക്കും തയാറല്ലെന്ന് അദ്ദേഹം വ്യക്‌തമാക്കി.
എന്നാൽ, യൂറോപ്പ്, കാനഡ എന്നിവിടങ്ങളിലേക്കുള്ള വാക്‌സിൻ കയറ്റുമതി താൽക്കാലികമായി കുറച്ചതായി കഴിഞ്ഞ ആഴ്‌ച ഫൈസർ സ്‌ഥിരീകരിച്ചിരുന്നു. അതേസമയം, തങ്ങളുടെ ബെൽജിയം പ്ളാന്റിൽ നിന്നുള്ള വാക്‌സിൻ ഉൽപ്പാദനം വർഷത്തിൽ 2 ബില്ല്യൺ ആയി ഉയർത്താൻ ഫൈസർ തീരുമാനിച്ചിട്ടുണ്ട്.
Read also: സഞ്‌ജു ഇനി റോയൽസിന്റെ നായകൻ; സ്‌മിത്തിനെ റിലീസ് ചെയ്‌ത് രാജസ്‌ഥാൻ