കൊച്ചി: സനു മോഹൻ മകൾ വൈഗയെ കൊലപ്പെടുത്തിയത് തനിയെ ആണെന്ന് പോലീസ്. കൊച്ചി പോലീസ് കമ്മീഷണർ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം സ്‌ഥിരീകരിച്ചത്. വൈഗയുടെ മൃതദേഹം കിട്ടിയ അന്നുതന്നെ സനുമോൻ വാളയാർ വിട്ടതായി പോലീസിന് വിവരം കിട്ടിയിരുന്നു. പരമാവധി തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമം സനു നടത്തിയിരുന്നെന്നും പോലീസ്.
മകളുടെ മരണത്തിന് പിറകെ ഒളിവിൽപോയ സനുമോഹനനെ കഴിഞ്ഞ ദിവസമാണ് മൂകാംബികയിൽ നിന്ന് കാർവാറിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പോലീസ് പിടികൂടിയത്. മൂകാംബികയിൽ നിന്ന് ഗോവ ലക്ഷ്യമാക്കി സഞ്ചരിച്ച ഇയാളെ കാർവാറിലെ ബീച്ച് പരിസരത്ത് നിന്ന് മൂന്നംഗ സംഘമാണ് പിടികൂടിയത്.
കഴിഞ്ഞ മാർച്ച് 21ന് വൈകിട്ടാണ് എറണാകുളത്ത് നിന്ന് സനുമോഹനെയും മകൾ വൈഗയെയും കാണാതാവുന്നത്. ബന്ധുവിന്റെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിനിടെ വൈഗയുടെ മൃതദേഹം മുട്ടാർ പുഴയിൽ നിന്ന് മാർച്ച് 22ന് ഉച്ചയോടെ കണ്ടെത്തിയിരുന്നു.
ആദ്യഘട്ടത്തിൽ സനുവിനെ കണ്ടെത്താനായിരുന്നു പോലീസിന്റെ ശ്രമം. ഒട്ടേറെ സ്‌ഥലങ്ങളിൽ കറങ്ങിയതിനു ശേഷമാണ് മൂകാംബിയിലേക്ക് എത്തിയത്. ഒരു തെളിവും അവശേഷിപ്പിക്കാതെയാണ് മൂകാംബിക വരെയെത്തിയത്; കമ്മീഷണർ പറഞ്ഞു. കൂടാതെ എപ്പോൾ എവിടെനിന്നു വിവരം ലഭിച്ചാലും അവിടേക്ക് എത്താൻ വിധത്തിലായിരുന്നു പോലീസ് പ്രവർത്തനം. സനുവിന്റെ ഭൂതകാലവും പരിശോധിച്ചിരുന്നു. ക്രിമിനൽ പശ്‌ചാത്തലമുള്ള ആളാണെന്ന് കണ്ടെത്തുന്നത് അങ്ങനെയാണ്.
കേസിൽ ആവശ്യത്തിനു തെളിവുകൾ കണ്ടെത്താനാണു ശ്രമമെന്നും ഇനിയുള്ള ദിവസങ്ങളിൽ അതിനായിരിക്കും ശ്രമിക്കുകയെന്നും അദ്ദേഹം വ്യക്‌തമാക്കി. സനു മൊഴികളെല്ലാം മാറ്റിപ്പറയുകയാണെന്നും കമ്മീഷണർ പറഞ്ഞു. ഇപ്പോൾ പറയുന്നത് 10 മിനിറ്റ് കഴിഞ്ഞ് മാറ്റുകയാണ്. അരമണിക്കൂർ കഴിഞ്ഞ് പിന്നെയും മാറ്റുന്നു. വൈഗയുടെ ശരീരത്തിലെ മദ്യത്തിന്റെ അംശത്തെപ്പറ്റിയും സംശയമുണ്ട്. ഇതിലൊലൊന്നും സനുവിന്റെ മൊഴി വിശ്വാസത്തിൽ എടുക്കാനാകില്ല. ഡിഎൻഎ പരിശോധനാഫലം വന്നതിനുശേഷം മാത്രമേ അന്തിമ വിവരം നല്‍കാനാകൂ. നിലവിലെ മൊഴി പ്രകാരം വൈഗയെ കെട്ടിപ്പിടിച്ചു ഞെരിച്ചു കൊല്ലുകയായിരുന്നു. എന്നാൽ ഇക്കാര്യത്തിലും സ്‌ഥിരീകരണം വരാനുണ്ട്.
എന്തുകൊണ്ടാണു കൊലപാതകമെന്നതിനു സനു പല കാരണങ്ങളും പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആത്‌മഹത്യക്ക് ശ്രമിച്ചെന്നാണ് ഇപ്പോൾ പറയുന്നതെന്നും എന്നാൽ ഇത് വിശ്വസിക്കാൻ കഴിയില്ലെന്നും കമ്മീഷണർ വ്യക്‌തമാക്കി. നിലവിൽ സനുവിനെ മാത്രമാണു സംശയിക്കുന്നത്. മൂന്നാമതൊരാളെ സംശയിക്കുന്നില്ല. സനുവിനെ കസ്‌റ്റഡിയില്‍ ആവശ്യപ്പെടാനാണു തീരുമാനം. തുടർന്നു തെളിവെടുപ്പു നടത്തും. മുംബൈയിൽ മൂന്നു കോടിയുടെ തട്ടിപ്പു കേസ് സനുവിന്റെ പേരിലുണ്ട്. കൂടാതെ തന്റെ ജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഇയാൾ ആരോടും പുറത്തു പറഞ്ഞിരുന്നില്ലെന്നും വളരെ രഹസ്യാത്‌മജീവിതമാണ് സനു നയിച്ചിരുന്നതെന്നും കമ്മീഷണർ വ്യക്‌തമാക്കി.
Read Also: കോവിഡ് വ്യാപനം; ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഹോങ്കോങ്