കോട്ടയം: ഐഎൻടിയുസി കോൺഗ്രസിന്റെ പോഷക സംഘടനയല്ല എന്ന തന്റെ നിലപാട് മാറ്റേണ്ട ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ചങ്ങനാശേരിയിൽ തനിക്ക് എതിരെ നടന്ന ഐഎൻടിയുസി സമരം പാർട്ടി നോക്കുമെന്നും വിഡി സതീശൻ പറഞ്ഞു. ഒരു കുത്തിത്തിരുപ്പ് സംഘം പ്രവർത്തിക്കുന്നുണ്ട്. അവർ നിരന്തരം പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു.
ചിലത് നമ്മൾ കണ്ടുകൊണ്ടിരിക്കും. എന്നാൽ, പാർട്ടിക്ക് ദോഷകരമായി മാറിയാൽ ശക്‌തമായ നടപടി സ്വീകരിക്കാൻ അറിയുന്നവരാണ് ഇപ്പോഴത്തെ പാർട്ടി നേതൃത്വം. പണിമുടക്കിലുണ്ടായ അക്രമണങ്ങളെയാണ് എതിർത്തത്. അത് ചെയ്‌തത് സിഐടിയുവാണ്. ഐഎൻടിയുസി കോൺഗ്രസിന്റെ പോഷക സംഘടനയല്ല എന്ന തന്റെ നിലപാട് മാറ്റേണ്ട ആവശ്യമില്ല. ഐഎൻടിയുസി അവിഭാജ്യ ഘടകമാണ്.
എന്നാൽ, ഐഎൻടിയുസി അവരുടെ ചട്ടക്കൂട്ടിൽ പ്രവർത്തിക്കുന്ന സംഘമാണ്. അവർക്ക് നിർദ്ദേശങ്ങൾ നൽകാൻ കോൺഗ്രസിന് സാധിക്കില്ല. ഐഎൻടിയുസി പ്രസിഡണ്ട് ആർ ചന്ദ്രശേഖരനുമായി സംസാരിച്ചിരുന്നു. മാണി സി കാപ്പനുമായി പ്രശ്‌നങ്ങൾ ഇല്ലെന്നും കാപ്പൻ യുഡിഎഫ് വിടില്ലെന്നും വിഡി സതീശൻ കോട്ടയത്ത് പറഞ്ഞു.
ഐഎൻടിയുസി കോൺഗ്രസിന്റെ പോഷക സംഘടനയല്ലെന്ന് സതീശൻ കഴിഞ്ഞ ദിവസം നടത്തിയ പരാമർശത്തിന് എതിരെയാണ് ചങ്ങനാശേരിയിൽ ഐഎൻടിയുസി പ്രതിഷേധ പ്രകടനം നടത്തിയത്. സംസ്‌ഥാന വർക്കിങ് കമ്മിറ്റി അംഗം പിപി തോമസാണ് പ്രകടനം നയിച്ചത്. പോഷക സംഘടന അല്ലെങ്കിൽ ഇങ്ങനെ തുടരുന്നതിൽ എന്താണ് അർഥമെന്ന് പിപി തോമസ് ചോദിച്ചു. പ്രതിഷേധത്തെ ഐഎൻടിയുസി സംസ്‌ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരൻ തള്ളി. ഇത്തരം പ്രതിഷേധങ്ങൾ പാടില്ലെന്ന് ചന്ദ്രശേഖരൻ പറഞ്ഞു.
Most Read: സിറ്റി സർക്കുലർ ബസുകളുടെ 10 രൂപ നിരക്ക് ജൂൺ 30 വരെ നീട്ടി; ഗതാഗത മന്ത്രി