ശബരിമല: പച്ചവെള്ളത്തിന് തീ പിടിപ്പിക്കുന്ന വർഗീയതയാണ് കേരളത്തിൽ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തിൽ ശാശ്വത പരിഹാരമാണ് വേണ്ടതെന്നും വർഗീയത ആളിക്കത്തിച്ച് മുതലെടുപ്പ് നടത്താനുള്ള സംഘപരിവാർ ശക്‌തികളുടെ നീക്കത്തിന് ആരും തലവെച്ച് കൊടുക്കരുതെന്നും വിഡി സതീശൻ പറഞ്ഞു.
ശബരിമല ദർശനത്തിന് എത്തിയതായിരുന്നു സതീശൻ. മുസ്‌ലിം ലീഗ് നേതാക്കളായ ഇടി മുഹമ്മദ് ബഷീർ, കെഎം ഷാജി എന്നിവരുടെ പ്രസ്‌താവനകൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ലീഗിന്റെ അഭിപ്രായം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞിട്ടുണ്ടെന്നും വർഗീയ ധ്രുവീകരണത്തിന് ആരും അവസരം ഒരുക്കരുതെന്നും സതീശൻ പറഞ്ഞു.
വിഷയം വഷളാക്കാതെ രമ്യമായ പരിഹാരമാണ് യുഡിഎഫ് ശ്രമിക്കുന്നത്. അതേസമയം, പ്രശ്‌നം പരിഹരിക്കാതെ നീട്ടിക്കൊണ്ടുപോയി സംഘപരിവാർ കക്ഷികൾക്ക് മുതലെടുപ്പിന് അവസരം ഒരുക്കാനാണ് സംസ്‌ഥാന സർക്കാർ ശ്രമിക്കുന്നത്. ജുഡീഷ്യൽ കമ്മീഷന്റെ ടേർസ് ഓഫ് റഫറൻസ് പ്രശ്‌നപരിഹാരത്തിന് യോജിച്ചതല്ല. പ്രശ്‌നം തീർക്കുന്നതിനോട് കേരള സർക്കാരിന് യോജിപ്പില്ലെന്നതിന്റെ തെളിവാണിത്.
1950ലാണ് മുനമ്പത്തെ ഭൂമിയിൽ ജനങ്ങൾ താമസം തുടങ്ങിയത്. മിക്കവരും വിലകൊടുത്ത് വാങ്ങിയ ഭൂമിയാണ്. 2019ൽ മാത്രമാണ് ഇത് വഖഫ് ഭൂമിയായി രജിസ്‌റ്റർ ചെയ്‌തത്. അതും 69 വർഷത്തിന് ശേഷം. വർഗീയ ധ്രുവീകരണം ഉണ്ടാക്കി രാഷ്‌ട്രീയ മുതലെടുപ്പ് നടത്താനാണ് സംഘപരിവാറും ഇടതുപക്ഷവും ശ്രമിക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു.
Most Read| കേരളത്തിൽ ആദ്യമായി ലൈസൻസ് എടുത്ത വനിത; ഈ ‘സ്‌കൂട്ടറമ്മ’ പൊളിയാണ്