കൽപ്പറ്റ: വയനാട് കളക്‌ട്രേറ്റിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രവർത്തകരെ മർദ്ദിച്ച് ഒതുക്കാൻ നോക്കിയ പോലീസ് നടപടിയിൽ ശക്‌തമായി പ്രതിഷേധിക്കുന്നെന്ന് വിഡി സതീശൻ പറഞ്ഞു.
കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾ വയനാട് പുനരധിവാസത്തിന് പണം നൽകാത്തതിനും നടപടികൾ സ്വീകരിക്കാത്തതിനും എതിരെയാണ് യൂത്ത് കോൺഗ്രസ് വയനാട് കളക്‌ട്രേറ്റിലേക്ക് സമാധാനപരമായി പ്രകടനം നടത്തിയത്. ഇത് പോലീസ് ഇടപെട്ട് സംഘർഷാവസ്‌ഥയിലാക്കി. ജനപ്രതിനിധികൾ ഉൾപ്പടെയുള്ളവരെയാണ് പോലീസ് അടിച്ചമർത്തിയതെന്നും സതീശൻ പറഞ്ഞു.
”വയനാട്ടിലെ പ്രശ്‌നങ്ങൾക്കാണ് പരിഹാരം ഉണ്ടാക്കേണ്ടത്. കേന്ദ്ര സർക്കാർ പണം നൽകുന്നില്ല. സംസ്‌ഥാന സർക്കാർ കിട്ടിയ പണം ചിലവാക്കാൻ തയ്യാറാകുന്നുമില്ല. വീടുകൾ നിർമിക്കാൻ നിരവധി പേരാണ് രംഗത്തെത്തിയത്. കോൺഗ്രസും മുസ്‌ലിം ലീഗും കർണാടക സർക്കാരും 100 വീടുകൾ വീതം നിർമിക്കാമെന്ന് അറിയിച്ചിരുന്നു. എന്നാൽ, ആർക്കും വീട് പണിയാൻ സാധിക്കാത്ത അവസ്‌ഥയാണ് നിലനിൽക്കുന്നത്.
സർക്കാർ എടുത്ത് നൽകുന്ന സ്‌ഥലത്ത് വീട് നിർമിക്കാമെന്നാണ് സർക്കാർ പറഞ്ഞത്. എന്നാൽ, സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ മന്ദഗതിയിലാണ്. ഇത്രയും ആളുകളെ പുനരധിവസിപ്പിക്കേണ്ട ദൗത്യം ലാഘവത്തോടെയാണ് സർക്കാർ കൈകാര്യം ചെയ്യുന്നത്. ഒരു ദുരന്തമുണ്ടായപ്പോൾ തെറ്റുകൾ കണ്ടുപിടിക്കാൻ നടക്കാതെ ഇതുവരെ കണ്ടിട്ടില്ലാത്ത പിന്തുണയാണ് പ്രതിപക്ഷം സർക്കാരിന് നൽകിയത്. സർക്കാർ ഈ പോക്ക് പോയാൽ അതിൽ നിന്നും പിൻമാറേണ്ടി വരും-” വിഡി സതീശൻ വ്യക്‌തമാക്കി.
Most Read| സംസ്‌ഥാനത്ത് കനത്ത മഴ തുടരും; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്