തിരുവന്തപുരം: കേരളത്തിൽ സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാൻ കോൺഗ്രസ് സമ്മതിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജനങ്ങൾ പണമില്ലാതെ ബുദ്ധിമുട്ടുകയാണ്, കടം പെരുകുന്നതിനിടെ കെ റെയിൽ പദ്ധതി അനാവശ്യമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
വൻതുക ചെലവിടുന്ന പദ്ധതികളോട് സർക്കാരിന് പ്രത്യേക താൽപര്യമെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. പരിസ്‌ഥിതി ആഘാത പഠനം പോലും നടത്താതെയാണ് പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നത്. കേരളം വൻ കടക്കെണിയിലേക്ക് പോകുന്ന സാഹചര്യമാണുള്ളത്. അതിനാൽ സിൽവർ ലൈൻ പദ്ധതിയെ എതിർക്കുക തന്നെ ചെയ്യുമെന്നും സതീശൻ പറഞ്ഞു.
അതേസമയം എതിർപ്പുകൾക്കിടയിൽ സംസ്‌ഥാനത്ത് സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സാമൂഹിക ആഘാത പഠനം നടക്കുകയാണ്. പഠനത്തിന്റെ ഭാഗമായി അലൈന്‍മെന്റിന്റെ അതിര്‍ത്തിയില്‍ കല്ലിടുന്ന പ്രവൃത്തി പുരോഗമിക്കുന്നതായി കെ- റെയിൽ അറിയിച്ചു.
ഏറ്റെടുക്കല്‍ മൂലമുണ്ടാകുന്ന ആഘാതങ്ങള്‍, ബാധിക്കപ്പെടുന്ന കുടുംബങ്ങള്‍, നഷ്‌ടം സംഭവിക്കുന്ന വീടുകള്‍, കെട്ടിടങ്ങള്‍, ആഘാതം ലഘൂകരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച വിവര ശേഖരണത്തിനായാണ് സാമൂഹിക ആഘാതപഠനം നടത്തുന്നത്. സില്‍വര്‍ലൈന്‍ കടന്നുപോകുന്ന 11 ജില്ലകളിലും നടപടിക്രമങ്ങള്‍ തുടങ്ങിയിരിക്കുകയാണ്.
Read Also: എസ്‌ഡിപിഐയെ നിരോധിക്കണം; ആർഎസ്എസ്