കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന ഹരജിയിൽ മുഖ്യമന്ത്രി ഉൾപ്പടെയുള്ള എതിർകക്ഷികൾക്ക് നോട്ടീസയച്ചു ഹൈക്കോടതി. കളമശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ ഹരജിയിലാണ് ജസ്‌റ്റിസ് കെ ബാബുവിന്റെ നടപടി.
വീണയുടെ ഉടമസ്‌ഥതയിലുള്ള കമ്പനിക്ക് നൽകാത്ത സേവനത്തിന് പ്രതിഫലം നൽകിയെന്ന വിഷയത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി വീണ, യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി, വികെ ഇബ്രാഹിംകുഞ്ഞ് എന്നിവർ ഉൾപ്പടെ 12 പേരെ എതിർ കക്ഷികളാക്കിയാണ് ഹരജി സമർപ്പിച്ചത്.
കേസിൽ സ്വമേധയാ കക്ഷി ചേർന്ന കോടതി, മുഖ്യമന്ത്രി അടക്കമുള്ളവർക്ക് നോട്ടീസയക്കാൻ നിർദ്ദേശിക്കുക ആയിരുന്നു. ഹരജിയിൽ എല്ലാവരെയും കേൾക്കണമെന്നും എതിർകക്ഷികളെ കേൾക്കാതെ തീരുമാനം എടുക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്‌താണ് ഹരജിക്കാരനായ ഗിരീഷ് ബാബു ഹൈക്കോടതിയിൽ റിവിഷൻ പെറ്റിഷൻ നൽകിയത്.
ഹരജി തള്ളിയ വിജിലൻസ് കോടതി ഉത്തരവ് തെറ്റെന്ന് ഹൈക്കോടതി അമിക്കസ് ക്യൂറി നേരത്തെ വ്യക്‌തമാക്കിയിരുന്നു. ഹരജിക്കാരനായ ഗിരീഷ് ബാബുവിന്റെ മരണത്തെ തുടർന്നാണ് കേസിൽ കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്. 12 പേർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് അന്വേഷണം വേണമെന്നാണ് ഹരജിയിലെ ആവശ്യം.
അതേസമയം, ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. എറണാകുളം ജില്ലയിൽ നടക്കുന്ന നവകേരള സദസിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം വന്നത്. നിങ്ങൾ വേവലാതിപ്പെടേണ്ടല്ലോ, ഞാനല്ലേ വേവലാതിപ്പെടേണ്ടത്. നോട്ടീസ് വരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Most Read| ബാങ്ക് ജീവനക്കാർക്ക് സന്തോഷ വാർത്ത; 17 ശതമാനം ശമ്പള വർധനവ് നൽകാൻ ധാരണ