ന്യൂഡെൽഹി: പൊതുമേഖലാ ബാങ്ക് ജീവനക്കാർക്ക് സന്തോഷ വാർത്ത. ബാങ്ക് ജീവനക്കാർക്ക് 17 ശതമാനം ശമ്പള വർധനവ് നൽകാൻ ധാരണയായി. ബാങ്കുകളുടെ കൂട്ടായ്‌മയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും (ഐബിഎ) ജീവനക്കാരുടെ സംയുക്‌ത കൂട്ടായ്‌മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനും (യുഎഫ്‌ബിയു) തമ്മിൽ ഇന്നലെ വൈകിട്ടോടെ ഉഭയകക്ഷി കരാർ ഒപ്പുവച്ചു.
പലതവണ നടന്ന ചർച്ചകൾക്ക് ഒടുവിലാണ് നിർണായക തീരുമാനം കൈക്കൊണ്ടത്. 2022 നവംബർ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെ അഞ്ചു വർഷത്തേക്കാണ് ശമ്പള വർധനവ് ബാധകമാവുക. കഴിഞ്ഞ തവണത്തെ വർധന 15 ശതമാനമായിരുന്നു. 1986 മുതലുള്ള പെൻഷൻകാരുടെ പെൻഷനിലും വർധനവ് ഉണ്ടാകുമെന്നാണ് സൂചന. അതേസമയം, ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്‌ചയിൽ അഞ്ചു ദിവസമാക്കാനുള്ള ശുപാർശ സർക്കാരിന് മുന്നിൽ ഐബിഎ വെച്ചിട്ടുണ്ട്. ഇതിലും വൈകാതെ തീരുമാനം ഉണ്ടാകും.
യുഎഫ്ബിയു കൺവീനർ സഞ്‌ജീവ് കെ ബന്ദ്‌ലിഷിന്റെ നേതൃത്വത്തിലാണ് സംഘടനകൾ ചർച്ചയിൽ പങ്കെടുത്തത്. ഏറെക്കുറെ എല്ലാ ബാങ്കുകളും സാമ്പത്തികമായി മികച്ച പ്രകടനം കാഴ്‌ചവെച്ച വർഷമായതിനാൽ ശമ്പള വർധനക്ക് കാര്യമായ തടസം ഉണ്ടായിരുന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരുന്നതിനാൽ കേന്ദ്ര സർക്കാറും അനുകൂല നിലപാടാണ് സ്വീകരിച്ചത്.
Most Read| നിക്ഷേപ, വായ്‌പാ തട്ടിപ്പ്; നൂറിലധികം ചൈനീസ് വെബ്സൈറ്റുകൾ നിരോധിച്ചു കേന്ദ്രം