തിരുവനന്തപുരം : പ്രതിദിനം ഉയരുന്ന ഇന്ധന വിലക്കൊപ്പം കുതിച്ചുയർന്ന് സംസ്‌ഥാനത്തെ പച്ചക്കറിവില. നിത്യേന ഉപയോഗിക്കുന്ന എല്ലാ പച്ചക്കറികൾക്കും വില വർധിച്ചിരിക്കുകയാണ്. മിക്ക ഇനങ്ങൾക്കും പത്ത് രൂപ മുതൽ 50 രൂപ വരെയാണ് കൂടിയിട്ടുള്ളത്. എന്നാൽ പലവ്യജ്‌ഞന സാധനങ്ങളുടെ വിലയിൽ വലിയ മാറ്റങ്ങൾ ഒന്നും ഇല്ലെന്ന് വ്യാപാരികൾ വ്യക്‌തമാക്കുന്നുണ്ട്. സർക്കാറിന്റെ സൗജന്യ പലവ്യജ്‌ഞന കിറ്റ് തുടരുന്നതിനാലാകാം അതിന്റെ വിലയിൽ വലിയ രീതിയിലുള്ള മാറ്റം ഉണ്ടാകാത്തതെന്നും വ്യാപാരികൾ പറയുന്നു.
ഇന്ധന വില ഉയർന്നതിനെ തുടർന്ന് ലോറി വാടക ഉൾപ്പടെയുള്ള ചിലവുകൾ കൂടിയതിനാലാണ് ഇപ്പോൾ സംസ്‌ഥാനത്ത് പച്ചക്കറി വില ഉയർന്നത്. 40 രൂപയായിരുന്ന ഒരുകിലോ സവാളക്ക് ഇപ്പോൾ വില 52 രൂപയായി. കൂടാതെ 20 രൂപയായിരുന്ന തക്കാളിക്ക് ഇപ്പോൾ 40 രൂപയും, 15 രൂപയായിരുന്ന വെണ്ടക്കയുടെ വില 60ന് മുകളിലും എത്തി. ഇത് കൂടാതെ മറ്റെല്ലാ പച്ചക്കറികൾക്കും ഇത്തരത്തിൽ വലിയ രീതിയിലുള്ള വില വർധനയാണ് കഴിഞ്ഞ ദിവസങ്ങളിൽ സംസ്‌ഥാനത്ത് ഉണ്ടായിട്ടുള്ളത്.
അതേസമയം തന്നെ പലവ്യജ്‌ഞന കടകളിൽ അരി, പയർ, കടല തുടങ്ങിയ അവശ്യ സാധനങ്ങൾക്ക് പോലും കഴിഞ്ഞ 2 മാസക്കാലമായി വില വർധന ഉണ്ടായിട്ടില്ലെന്ന് വ്യാപാരികൾ വ്യക്‌തമാക്കുന്നു. എന്നാൽ തുടർന്നും ഇന്ധനവില വർധന തുടരുകയാണെങ്കിൽ പലചരക്ക് സാധനങ്ങളുടെ വിലയിലും വർധന ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് വ്യാപാരികൾ കൂട്ടിച്ചേർത്തു.
Read also : വനിതാ ജീവനക്കാർക്കായി പുതിയ പദ്ധതി; ആർത്തവ കാലത്തെ ബുദ്ധിമുട്ടുകൾക്ക് പരിഹാരവുമായി ആരോഗ്യമന്ത്രി