ന്യൂഡെൽഹി: വാഹനം പൊളിക്കല്‍ നയത്തിന്റെ ഭാഗമായി തുറമുഖങ്ങളോട് ചേര്‍ന്ന് റീസൈക്കിളിംഗ് യൂണിറ്റുകള്‍ സ്‌ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ഇതിനായി തുറമുഖങ്ങളുടെ ആഴം 18 മീറ്ററില്‍ അധികമാക്കാനാണ് നീക്കം. ശാസ്‌ത്രീയമായ പഠനങ്ങള്‍ കൂടാതെയുള്ള തീരുമാനം പാരിസ്‌ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിമര്‍ശനങ്ങൾ ഉയരുന്നുണ്ട്.
പഴയ വാഹനങ്ങള്‍ പൊളിച്ചു നീക്കുന്നതിനുള്ള സ്‌ക്രാപ്പേജ് പോളിസിയാണ് കേന്ദ്ര സര്‍ക്കാര്‍ തയാറാക്കിയത്. നിശ്‌ചിത വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ പൊളിക്കുന്നതിനുള്ള നയത്തിന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം അംഗീകാരം നല്‍കി. ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതി പ്രാബല്യത്തിൽ വരുന്നതോടെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ ലോകത്തിലെ മുന്‍ നിര വാഹന നിര്‍മാണ ഹബ്ബ് ആക്കി മാറ്റാന്‍ പദ്ധതി ലക്ഷ്യമിടുന്നു.
എന്നാൽ ഇതിനായി തുറമുഖങ്ങളുടെ അടുത്തായി റീസൈക്കിളിംഗ് യൂണിറ്റുകൾ തുടങ്ങുകയും, തുറമുഖത്തിന്റെ ആഴം 18 മീറ്ററിൽ അധികമാക്കുകയും വേണം. തുറമുഖങ്ങള്‍ക്ക് സമീപം ഓട്ടോമൊബൈല്‍ ക്‌ളസ്‌റ്ററുകള്‍ സ്‌ഥാപിക്കാനാണ് നീക്കം.
എന്നാൽ ഇതിന് മുൻപായി മതിയായ ശാസ്‌ത്രീയ പഠനം നടത്തിയിട്ടില്ലെന്ന് വിഷയവുമായി ബന്ധപ്പെട്ട വിദഗ്‌ധർ ഉൾപ്പടെ ചൂണ്ടികാണിക്കുന്നു. ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന പ്രവർത്തികളാണ് ഇവയെന്ന് പരിസ്‌ഥിതി പ്രവർത്തകരും ആരോപിക്കുന്നു.
Read Also: ടിആർപി തട്ടിപ്പ്; ബാർക്ക് മുൻ സിഇഒ പാർത്തോ ദാസ് ഗുപ്‌തക്ക് ജാമ്യം