പാലക്കാട്: മോട്ടോർ വാഹന വകുപ്പിന്റെ രാത്രികാല പരിശോധന തടസപ്പെടുത്തിയതിന് പഞ്ചായത്തംഗമുൾപ്പടെ 15 പേർക്കെതിരെ പോലീസ് കേസെടുത്തു. പാലക്കാട് മണ്ണൂർ പഞ്ചായത്തംഗം എ ഹുസൈൻ ഷെഫീക്കിനും കണ്ടാലറിയാവുന്ന 14 പേർക്കെതിരെയുമാണ് ഒറ്റപ്പാലം പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.
Also Read: കെ ഫോണിന്റെ മേൽനോട്ടവും ശിവശങ്കർ തന്നെ; രേഖകൾ വൈദ്യുത വകുപ്പ് കൈമാറി
മൂന്ന് ദിവസം മുമ്പ് ഒറ്റപ്പാലം പത്തിരിപ്പാലയിൽ മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനയിലാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. മങ്കര ഭാഗത്ത് നിന്ന് ബൈക്കിലെത്തിയ യുവാവിനെ ഉദ്യോഗസ്‌ഥർ തടഞ്ഞ് നിർത്തി പരിശോധിച്ചു. ഇയാളുടെ പക്കൽ ലൈസൻസ് ഉണ്ടായിരുന്നില്ല. ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചതിന് 10000 രൂപ പിഴയടക്കണമെന്ന് ഉദ്യോഗസ്‌ഥർ പറഞ്ഞു. എന്നാൽ ഇത് വകവെക്കാതെ യുവാവ് മണ്ണൂർ പഞ്ചായത്തംഗവും കോൺഗ്രസ് നേതാവുമായ ഹുസൈൻ ഷെഫീക്കിനെ വിളിച്ചു വരുത്തുകയായിരുന്നു. പിന്നീട് ഉദ്യോഗസ്‌ഥരുമായി ഉണ്ടായ വാക്കുതർക്കത്തിൽ നാട്ടുകാരും ഇവരോടൊപ്പം കൂടി.
തുടർന്ന്, ഒരു മണിക്കൂറോളം കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് ഉദ്യോഗസ്‌ഥർ പറയുന്നു. ഫേസ്ബുക് ലൈവിലൂടെ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. ഒറ്റപ്പാലം പോലീസെത്തിയാണ് നഗരത്തിൽ തടിച്ചുകൂടിയ ആളുകളെ പിരിച്ചുവിട്ടത്. നടപടിയെടുക്കാതിരിക്കാൻ ഉദ്യോഗസ്‌ഥർ കൈക്കൂലി ആവശ്യപ്പെട്ടെന്നും ഇതോടെയാണ് താൻ പ്രകോപിതനായതെന്നുമാണ് ഹുസൈൻ ഷെഫീക്കിന്റെ വാദം.
National News: മയക്കുമരുന്ന് കേസ്: മുൻകൂർ ജാമ്യാപേക്ഷയുമായി ദീപികയുടെ മാനേജർ കോടതിയിൽ
ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും സമൂഹ മാദ്ധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയതിനാണ് ഹുസൈൻ ഷെഫീക്കിനെതിരെ ഒറ്റപ്പാലം പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. അറസ്‌റ്റിലാകുമെന്ന് കണ്ടതോടെ ഷെഫീക് ഒളിവിൽ പോയെന്ന് പോലീസ് പറഞ്ഞു.