മുംബൈ: മയക്കുമരുന്ന് കേസിൽ നടി ദീപിക പദുക്കോണിന്റെ മാനേജർ കരിഷ്‌മ പ്രകാശ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. വീട്ടിൽ നടന്ന റെയ്‌ഡിൽ മയക്കുമരുന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് കരിഷ്‌മ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ചോദ്യം ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി ഇവർക്ക് നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ കത്തയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അറസ്‌റ്റ് തടയുന്നതിനായി കരിഷ്‌മ കോടതിയെ സമീപിച്ചത്. ഹരജി ചൊവ്വാഴ്‌ച കോടതിയിൽ പരിഗണിക്കുമെന്നാണ് കരുതുന്നതെന്ന് കരിഷ്‌മയുടെ അഭിഭാഷകൻ അയാസ് ഖാൻ പറഞ്ഞു.
വെർസോവയിലുള്ള കരിഷ്‌മയുടെ വീട്ടിൽ എൻസിബി നേരത്തെ റെയ്‌ഡ് നടത്തിയിരുന്നു. 1.7 ഗ്രാം ചരസും രണ്ട് കുപ്പി കഞ്ചാവ് എണ്ണയും റെയ്‌ഡിൽ കണ്ടെടുത്തിരുന്നു. എൻസിബി സംഘം വീട്ടിൽ തിരച്ചിൽ നടത്തുമ്പോൾ കരിഷ്‌മ വീട്ടിൽ ഇല്ലായിരുന്നു. അടുത്ത ദിവസം ഓഫീസിൽ എത്തണമെന്ന് അറിയിച്ച് എൻസിബി ഇവർക്ക് സമൻസ് അയച്ചിരുന്നുവെങ്കിലും, ഇവർ എത്തിയിരുന്നില്ല. രണ്ടാമതും സമൻസ് അയച്ചതിന് പുറകെയാണ് ഇവർ കോടതിയെ സമീപിച്ചിരിക്കുന്നത്.
കുറഞ്ഞ അളവിലുള്ള ചരസാണ് വീട്ടിൽ നിന്ന് കണ്ടെത്തിയതെന്നും അത് കൈവശം വെക്കുന്നത് പരമാവധി ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും കരിഷ്‌മയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. കഞ്ചാവ് എണ്ണ മയക്കുമരുന്ന് നിയമത്തിന്റെ പരിധിയിൽ വരുന്നില്ല. 7 വർഷത്തിൽ താഴെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളുടെ അന്വേഷണത്തിന് വേണ്ടി അറസ്‌റ്റ് ചെയ്‌ത് ചോദ്യം ചെയ്യേണ്ടയാവശ്യമില്ലെന്നാണ് കോടതി ഉത്തരവെന്നും അപേക്ഷയിൽ പറയുന്നുണ്ട്. അതുകൊണ്ട് അറസ്‌റ്റ് ഒഴിവാക്കണമെന്നാണ് ഹരജി.
നടൻ സുശാന്ത് സിങ് രജ്‌പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡ് മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ച അന്വേഷിക്കുന്ന എൻസിബി നേരത്തെ കരിഷ്‌മയെയും ദീപിക ഉൾപ്പടെയുള്ള നടിമാരെയും ചോദ്യം ചെയ്‌തിരുന്നു. ദീപികയും കരിഷ്‌മയും അംഗങ്ങളായ വാട്‍സ്ആപ്പ് ഗ്രൂപ്പുകളിൽ മയക്കുമരുന്ന് ചർച്ചകൾ നടന്നെന്ന് കണ്ടെത്തിയതിന്റെ പിന്നാലെയായിരുന്നു ഇത്. പിടിയിലായ ചില മയക്കുമരുന്ന് ഇടപാടുകാർ കരിഷ്‌മയുടെ പേര് പരാമർശിച്ചതായും എൻസിബി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
Read also: മോര്‍ഗന്‍ അടിച്ചൊതുക്കി, കമ്മിന്‍സ് എറിഞ്ഞിട്ടു; കൊല്‍ക്കത്ത കൊടുങ്കാറ്റില്‍ രാജസ്‌ഥാൻ വീണു